യുക്രെയ്ന്‍ വിടണമെന്ന് പൗരന്‍മാരോട് ഇന്ത്യന്‍ എംബസി; ഉള്ളത് 25000 ഇന്ത്യക്കാര്‍

യുക്രെയ്നെ ഏത് നിമിഷവും റഷ്യ അക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഇന്ത്യന്‍ പൗരന്‍മാര്‍ എത്രയും വേഗം മടങ്ങണമെന്ന് കൈവിലെ ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ പറഞ്ഞു.

യുക്രെയ്നില്‍ 25000 ലധികം ഇന്ത്യക്കാരാണുള്ളത്. വിദ്യാര്‍ഥികള്‍ എത്രയും വേഗം മടങ്ങണമെന്നും എംബസി അറിയിച്ചു. യുക്രെയ്നില്‍ എവിടെയാണുള്ളതെന്ന് അറിയിക്കണമെന്നും എംബസി അഭ്യര്‍ത്ഥിച്ചു.

അതിനിടെ, റഷ്യക്ക് പിന്തുണ നല്‍കുന്ന ചൈനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യു.എസ്. പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബിയാണ് ​ചൈനക്കെതിരെ പ്രതികരിച്ച്‌ രംഗത്തെത്തിയത്. റഷ്യക്ക് ചൈന നല്‍കുന്ന പിന്തുണ യൂറോപ്പിലെ സുരക്ഷാ സാഹചര്യത്തെ കൂടുതല്‍ അസ്ഥിരപ്പെടുത്തുന്നതാണെന്ന് കിര്‍ബി പറഞ്ഞു. അതേസമയം, യുക്രെയ്ന്‍ ആക്രമിക്കണമോ എന്ന കാര്യത്തില്‍ റഷ്യന്‍ നേതാവ് വ്ലാഡിമിര്‍ പുടിന്‍ അന്തിമ തീരുമാനമെടുത്തതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക അറിയിച്ചു. പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ ചൊവ്വാഴ്ച യൂറോപ്പിലേക്ക് പോകാന്‍ പദ്ധതിയിടുന്നതായി പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനത്ത് ഓസ്റ്റിന്‍ യോഗങ്ങള്‍ നടത്തുകയും പോളണ്ട് സന്ദര്‍ശിക്കുകയും ചെയ്യും. അവിടെ 3,000 സൈനികരെ കൂടി വിന്യസിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായും അദ്ദേഹം പറഞ്ഞു. റഷ്യ അന്തിമ തീരുമാനം എടുത്തതായി വിശ്വസിക്കുന്നില്ലെന്നും സൈനിക നടപടി ഏതു ദിവസവും സംഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുക്രെയ്ന്‍ -റഷ്യ സംഘര്‍ഷത്തില്‍ സമവായ ശ്രമങ്ങള്‍ പ്രതിസന്ധിയിലായതിന് പിന്നാലെ ബുധനാഴ്ച റഷ്യ യുക്രെയ്ന്‍ ആക്രമിച്ചേക്കും എന്ന് അറിയിച്ച്‌ യുക്രെയ്ന്‍ പ്രസിഡന്‍റ് രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി അറിയിച്ചത്. എന്നാല്‍ ഈ വിവരം എവിടെ നിന്ന് ലഭിച്ചു, ആര് പറഞ്ഞുവെന്ന് പ്രസിഡന്‍റ് വ്യക്തമാക്കുന്നില്ലെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത എന്‍.ബി.സി ന്യൂസ് പറയുന്നു.

'ഫെബ്രുവരി 16 ആക്രമണത്തിന്‍റെ ദിവസമായിരിക്കും എന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്' യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോഡിമിര്‍ സെലെന്‍സ്കി വ്യക്തമാക്കുന്നത് ഇത്ര മാത്രമാണ്. യുക്രെയ്നെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് നേരിട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. 12 രാജ്യങ്ങള്‍ യുക്രെയ്നില്‍നിന്ന് പൗരന്മാരെ പിന്‍വലിച്ചു തുടങ്ങി.

Post a Comment

Previous Post Next Post