ന്യൂഡൽഹി: ആരോഗ്യ വകുപ്പ് പുറത്തിറക്കിയ വാക്സിൻ കുത്തിവെപ്പ് മാർഗനിർദേശങ്ങളിൽ, വ്യക്തികളുടെ സമ്മതമില്ലാതെ നിർബന്ധിതമായി വാക്സിൻ നൽകുന്നതിന് നിർദേശിക്കുന്നില്ലെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇതു സംബന്ധിച്ച നിലപാട് അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള പൊതുതാൽപര്യം മുൻനിർത്തിയാണ് വാക്സിനേഷൻ നടത്തുന്നത്. എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്ന് വിവിധ പത്ര, സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്യം നൽകുകയും നിർദേശിക്കുകയും ചെയ്തിട്ടുണ്ട്. വാക്സിൻ വിതരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
ഏതെങ്കിലും ആവശ്യത്തിന് ഒരു സാഹചര്യത്തിലും വാക്സിൻ സർട്ടിഫക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ശാരീരിക വെല്ലുവിളി നേരിടുന്നവരെ വാക്സിൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽനിന്ന് ഒഴിവാക്കുന്ന വിഷയത്തിൽ നിലപാട് വ്യക്തമാക്കുകയായിരുന്നു കേന്ദ്ര സർക്കാർ.
ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് വീടുകളിലെത്തി വാക്സിൻ നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്നദ്ധ സംഘടന സുപ്രീം നൽകിയ ഹർജിയുമായി ബന്ധപ്പെട്ട സത്യവാങ്മൂലത്തിലാണ് കേന്ദ്രസർക്കാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
Post a Comment