കണ്ണൂർ: ജില്ലയിൽ കോവിഡ് വാക്സിനെടുക്കാൻ കുട്ടികൾ വിമുഖത കാണിക്കുന്നതായി അധികൃതർ. 35 ശതമാനത്തോളം കുട്ടികളാണ് വാക്സിനോട് വിമുഖത കാണിക്കുന്നത്. മതപരമായ കാര്യങ്ങളും കോവാക്സി ൻ എടുത്താൽ ഭാവിയിൽ ഗൾഫിലേക്കു പോകാൻ കഴിയില്ലെന്നും കുട്ടികൾക്ക് പനിക്കുമൊക്കെ പറഞ്ഞുമാണ് പലരും വാക്സിനെടുക്കാത്തത്.
കുട്ടികളുമായി ആശുപത്രിയിലെത്തി വാക്സിൻ എടുക്കാനുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞ് മാറിനിൽക്കുന്ന ഒരുവിഭാഗം രക്ഷിതാക്കളുമുണ്ട്. എന്നാൽ, കുട്ടികളിൽ ചിലർ സ്വമേധയാതന്നെ വാക്സിനെടുക്കാനായി എത്തുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
നിലവിൽ 58,000 കുട്ടികൾക്ക് മാത്രമാണ് വാക്സിനേഷൻ നടത്തിയത്. 35,000 കുട്ടികൾ ഇനിയും വാക്സിനെടുക്കാനുണ്ട്. കുട്ടികൾക്ക് വാക്സിനെടുക്കാൻ താത്പര്യമുണ്ടെങ്കിലും രക്ഷിതാക്കൾ വിടാത്ത സാഹചര്യവുമുണ്ട്. പലർക്കും വാക്സിൻ എടുക്കാൻ ഭയമാണെന്നാണ് അധികൃതർ പറയുന്നത്.
സംസ്ഥാനത്തെ പല ജില്ലകളിലും ഇതുതന്നെയാണ് അവസ്ഥ. ചുരുക്കം ചില ജില്ലകളിൽ മാത്രമാണ് 65 ശതമാനത്തോളം വാക്സിനേഷൻ പൂർത്തിയാക്കിയത്. അതേസമയം മലയോര മേഖലയിലടക്കം വാക്സിനോട് കുട്ടികളിൽ മികച്ച പ്രതികരണമാണ്. വാക്സിനെടുക്കരുതെന്ന് മതപരമായി പഠിപ്പിക്കുന്നത് കൊണ്ടുതന്നെ നഗരപ്രദേശങ്ങളിലടക്കമുള്ള രക്ഷിതാക്കൾ കുട്ടികളെ വിടാൻ മടി കാണിക്കുന്നുണ്ട്.
ആശുപത്രികളിലെത്തേണ്ട ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് ജില്ലയിലെ സ്കൂളുകളിൽ വാക്സിനേഷൻ ക്യാമ്പ് നടത്തണമെന്ന് പല സ്കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന സർക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുസംബന്ധിച്ച് യാതൊരുവിധ അറിയിപ്പും കിട്ടിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഒരാഴ്ചയ്ക്കകം പത്തു ശതമാനം കുട്ടികൾക്കുകൂടി വാക്സിൻ നൽകാൻ സാധിക്കുമെന്നാണ് കരുതുന്നതെന്ന് അധികൃതർ പറഞ്ഞു.
വാക്സിനെടുക്കാൻ വിമുഖത കാണിക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾഅധ്യാപകരുടെയും ആശാവർക്കരുടെയും നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളടക്കം സംഘടിപ്പിക്കാനൊരുങ്ങുകയാണ് അധികൃതർ.
Post a Comment