കൊച്ചി : വലിയ ചർച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ കൊച്ചി തീരത്തെ MSC എല്‍സ 3 കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പൊലീസ്.
ഫോർട്ട് കൊച്ചി കോസ്റ്റല്‍ പൊലീസാണ് കേസെടുത്തത്. കപ്പല്‍ മുങ്ങിയ സംഭവത്തില്‍ കമ്ബനിക്കെതിരെ ഉടൻ ക്രിമിനല്‍ കേസ് എടുക്കേണ്ടതില്ലെന്ന് ഡയറക്ടർ ജനറല്‍ ഓഫ് ഷിപ്പിങ്ങും സംസ്ഥാന സർക്കാരും തമ്മില്‍ നടത്തിയ ചർച്ചയില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ അതിന് ശേഷം കേസെടുക്കാത്തതിനെതിരെ വ്യാപക പ്രതിഷേധവും വിമർശനങ്ങളും ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. MSC എല്‍സ 3 യുടെ ഷിപ്പ് മാസ്റ്റർക്കെതിരെയും MSC എല്‍സ ഷിപ്പിംഗ് ക്രൂസ് ആൻഡ് അതേർസ് എന്ന പേരിലും കപ്പലിനെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. 282,285,286,287,288 & 3(5) OF BNS 2023 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ചുമത്തിയത്.MSC എല്‍സ -3 എന്ന ചരക്കു കപ്പലിലുള്ള കണ്ടെയ്നറുകളില്‍ എളുപ്പത്തില്‍ തീപിടിക്കാൻ സാധ്യത ഉള്ള ചരക്കുകളും, സ്ഫോടക വസ്തുക്കളും ഉണ്ടെന്ന അറിവ് നിലനില്‍ക്കെ പ്രതികള്‍ മനുഷ്യ ജീവനും സ്വത്തിനും അപകടം ഉണ്ടാക്കും വിധം അപാകമായും ഉദാസീനമായും MSC എല്‍സ -3 എന്ന ചരക്കു കപ്പല്‍ കൈകാര്യം ചെയ്തത് വഴി മെയ് 24 ന് ആലപ്പുഴ തോട്ടപ്പള്ളിക്ക് പടിഞ്ഞാറ് വശം കടലില്‍ മുങ്ങി താഴാനിടയാക്കി. അപകടത്തെ തുടർന്ന് കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറുകളില്‍ നിന്നും വിനാശകാരികളായ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റും പുറം തള്ളപ്പെട്ടത് മൂലം പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും കൂടാതെ പരമ്ബരാഗത മത്സ്യബന്ധന മേഖലയെ ഇത് പ്രതികൂലമായി ബാധിച്ച് മത്സ്യ തൊഴിലാളികള്‍ക്ക് ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടാകുകയും ചെയ്തിരുന്നു. കപ്പല്‍ മൂലവും അതില്‍ നിന്ന് കടലില്‍ പതിച്ച കണ്ടെയ്നറുകള്‍ മൂലവും, കപ്പല്‍ ചാലിലും മറ്റ് സമീപ പ്രദേശങ്ങളിലും സഞ്ചാരം നടത്തുന്ന യാനങ്ങളുടെ പൊതു സഞ്ചാരത്തിന് മാർഗ്ഗ തടസ്സം ഉണ്ടാകുവാനും ഇടയാക്കിയെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, തുടർച്ചയായി കപ്പല്‍ ചാലിലുണ്ടാകുന്ന അപകടങ്ങള്‍ ഗൗരവകരമായി കാണണമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു.
Post a Comment