കേരള ലോട്ടറി; നാലെണ്ണത്തിന്റെ പേര് മാറ്റി, ഒന്നാംസമ്മാനം ഒരു കോടിയാക്കി, മിനിമം സമ്മാനം 50 രൂപ


കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയില്‍ അക്ഷയ, വിൻ-വിൻ, ഫിഫ്റ്റി-ഫിഫ്റ്റി, നിർമല്‍ എന്നിവയുടെ പേരുകള്‍ മാറ്റുന്നു.

സമൃദ്ധി, ധനലക്ഷ്മി, ഭാഗ്യധാര, സുവർണകേരളം എന്നിങ്ങനെയാണ് പുതിയ പേരുകള്‍. എല്ലാ ടിക്കറ്റുകളുടെയും ഒന്നാംസമ്മാനം ഒരുകോടി രൂപയാക്കി. ടിക്കറ്റ് വില 40 രൂപയില്‍നിന്ന് 50 രൂപയുമാക്കി. പരിഷ്കാരം ഈ മാസം അവസാനത്തോടെ നടപ്പാകും.
മിനിമം സമ്മാനത്തുക 100 രൂപയില്‍നിന്ന് 50 രൂപയാക്കി. മൂന്നുലക്ഷം സമ്മാനങ്ങളാണ് ഇതുവരെ നല്‍കിയിരുന്നത്. അത് 6.54 ലക്ഷമാക്കി. പ്രതിദിനം 1.08 കോടി ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ആകെ 24.12 കോടി രൂപ സമ്മാനയിനത്തില്‍ വിതരണം ചെയ്യും. രണ്ടാംസമ്മാനം പരമാവധി 10 ലക്ഷം രൂപ വരെ നല്‍കിയിരുന്നത് 50 ലക്ഷം രൂപവരെയാക്കി. മൂന്നാംസമ്മാനം ഒരുലക്ഷം രൂപയായിരുന്നത് അഞ്ചുമുതല്‍ 25 ലക്ഷം രൂപ വരെയാകും. ഒന്നും രണ്ടും മൂന്നും സമ്മാനം ഒന്നുവീതവും നാലാം സമ്മാനമായ ഒരുലക്ഷം രൂപ 12 എണ്ണവുമാണ്. അവസാന നാലക്കത്തിന് നല്‍കുന്ന ഏറ്റവും വലിയ സമ്മാനത്തുക 5,000 രൂപയാണ്. ഇതിന്റെ എണ്ണം 23-ല്‍നിന്ന് 18 ആക്കി കുറച്ചു. അതേസമയം, അതില്‍ താഴെയുള്ളവയുടെ സമ്മാനങ്ങളുടെ എണ്ണം കൂട്ടി. 1,000 രൂപയുടേത് 36 തവണ നറുക്കെടുക്കും. 38,880 പേർക്ക് സമ്മാനം കിട്ടും. നേരത്തേ 24 മുതല്‍ 26 വരെയായിരുന്നു നറുക്കെടുപ്പിന്റെ എണ്ണം. 500 രൂപയുടേത് 72 നറുക്കെടുത്തിരുന്നത് ഇപ്പോള്‍ 96 ആയി. 1,03,680 പേർക്ക് സമ്മാനം കിട്ടും. 100 രൂപയുടെ നറുക്കെടുപ്പ് 124-ല്‍നിന്ന് 204 ആയി. 2,20,320 ടിക്കറ്റുകള്‍ക്ക് കിട്ടും. പുതുതായി വന്ന 50 രൂപയില്‍ 252 നറുക്കെടുപ്പ് നടക്കും. സമ്മാനം 2,72,160 പേർക്ക് കിട്ടും.

Post a Comment

Previous Post Next Post