മാര്‍ക്കോ OTTയില്‍ നിന്നും പിൻവലിക്കാൻ സെൻസര്‍ ബോര്‍ഡ് നിര്‍ദ്ദേശം, ടിവി ചാനലുകളിലും വിലക്ക്


കൊച്ചി : ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ഒ ടി ടി പ്ലാറ്റ്ഫോമുകളി‍ല്‍ നിന്ന് പിൻവലിക്കാൻ സെൻട്രൻ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ നിർദ്ദേശം.
ടി വിചാനലുകളില്‍ പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്.

മാർക്കോ സിനിമയിലെ വയലൻസ് ദൃശ്യങ്ങള്‍ കുട്ടികളില്‍ അക്രമവാസന വർധിപ്പിക്കുന്നുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് നീക്കമെന്ന് സെൻട്രല്‍ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ കേരള റീജിയണല്‍ മേധാവി നദീം തുഹൈല്‍ പറഞ്ഞു.ഒ ടി ടിയില്‍ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് കത്തുനല്‍കിയതായും സെൻസർബോർഡ് അധികൃതർ വ്യക്തമാക്കി.
എ സർട്ടിഫിക്കറ്റ് നല്‍കിയതിനാലാണ് സെൻസർ ബോർഡിന്റെ നടപടി. സിനിമയിലെ രംഗങ്ങള്‍ പൂർണമായും മുറിച്ചുമാറ്റിയുള്ള സെൻസറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച സർട്ടിഫിക്കറ്റ് നല്‍കുകയാണ് രീതി.

മാർക്കോപോലുള്ള സിനിമകള്‍ ഇനി നിർമിക്കില്ലെന്ന പ്രതികരണവുമായി നിർമാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിർമാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാർക്കോയ്‌ക്കെതിരെ സെൻസർബോർഡ് നിയമം കർശനമാക്കിയ സാഹചര്യത്തില്‍ മാർക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.

മലയാളത്തില്‍ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയെന്ന നിലയില്‍ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാർക്കോ. ചില കോണുകളില്‍ നിന്നും നേരത്തെ വിമർശനങ്ങള്‍ ഉയർന്നിരുന്നുവെങ്കിലും ആരും പരാതിയുമായി രംഗത്തെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ വിവിധ അനിഷ്ടസംഭവങ്ങളെതുടർന്ന് നിയമസഭയില്‍ വിഷയം ചർച്ചയ്ക്കുവന്നിരുന്നു. ആവേശം സിനിമയിലെ പ്രശസ്ത ഡയലോഗ് ഉദ്ധരിച്ച്‌ മുഖ്യമന്ത്രി മാർക്കോ പോലുള്ള സിനിമകള്‍ക്കെതിരെ നിശിതമായ വിമർശനം ഉന്നയിച്ചിരുന്നു. സെൻസർബോർഡിനെതിരെയും ആരോപണം കടുപ്പിച്ചതോടെയാണ് മാർക്കോ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.

Post a Comment

Previous Post Next Post