കണ്ണൂര്‍ കൈതപ്രത്ത് രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ പ്രതി സന്തോഷ് ഉപയോഗിച്ചത് ലൈസൻസ് ഇല്ലാത്ത തോക്ക്. കൊലപാതകം നടത്തിയത് ലൈസൻസ് ഇല്ലാത്ത തോക്കുപയോഗിച്ചെന്ന് പൊലീസ് കണ്ടെത്തി.
രാധാകൃഷ്ണന്റെ ഭാര്യ താമസിക്കുന്ന സ്ഥലത്ത് നിന്ന് തോക്ക് കണ്ടെത്തിയതിലും അന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍കോളുകള്‍ പരിശോധിക്കാനും പൊലീസ് നീക്കം തുടരുകയാണ്. ഭാര്യക്കെതിരെ രാധാകൃഷ്ണന്റെ കുടുംബം പരാതി നല്‍കും.
രാധാകൃഷ്ണനെ കൊലപ്പെടുത്താന്‍ സന്തോഷ് ഉപയോഗിച്ചത് ബാരല്‍ ഗണ്‍ എന്ന് കണ്ടെത്തിയിരുന്നു. ഒറ്റത്തവണയാണ് വെടിവെച്ചത്. വെടി കൊണ്ടത് നെഞ്ചിലാണ്. ആദ്യ വെടിയേറ്റയുടന്‍ തന്നെ രാധാകൃഷ്ണന്‍ മരിച്ചുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ട രാധാകൃഷ്ണന്റെ ഭാര്യയുമായുള്ള സൗഹൃദം തുടരാന്‍ സാധിക്കാത്ത വിരോധത്തിലാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് എഫ്‌ഐആര്‍. പ്രതി സന്തോഷും രാധാകൃഷ്ണന്റെ ഭാര്യയും സഹപാഠികളായിരുന്നു.
കഴിഞ്ഞ ദിവസം രാധാകൃഷ്ണന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിലായിരുന്നു കൊലപാതകം. പ്രതി പെരുമ്ബടവ് സ്വദേശി സന്തോഷിനെ പൊലീസ് വ്യാഴാഴ്ച തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. സന്തോഷിനെ ഇന്ന് പൊലീസ് വിശദമായി ചോദ്യം ചെയ്യും. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താനും പൊലീസ് ശ്രമിക്കും. കൊല്ലപ്പെട്ട രാധാകൃഷ്ണനെ, സന്തോഷ് നേരത്തെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നാണ് പൊലീസ് ഭാഷ്യം.
Post a Comment