കേരളത്തില്‍ ഉഷ്ണതരംഗ ദിനങ്ങള്‍ വര്‍ധിച്ചേക്കും; മുന്നറിയിപ്പുമായി കേന്ദ്രകാലാവസ്ഥ വകുപ്പ്

കാസർകോട്: രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നാടും നഗരവും 'പുഴുങ്ങുന്ന' അവസ്ഥയാണിപ്പോള്‍. പകല്‍ ശരാശരി 37-38 ഡിഗ്രി സെല്‍ഷ്യസാണ് മിക്ക ജില്ലകളിലും.

ചില ദിവസങ്ങളില്‍ 40 ഡിഗ്രിയും കടക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അത്യുഷ്ണമാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിലും ചൂട് ഉയരുമെന്നാണ് കേന്ദ്രകാലവസ്ഥവകുപ്പിന്റെ മുന്നറിയിപ്പ്.
കേരളത്തില്‍ രാത്രി പത്തിന് ശരാശരി താപനില 28-30 ഡിഗ്രി സെല്‍ഷ്യസാണ്. അന്തരീക്ഷ ആർദ്രത 80-95 ശതമാനവുമുണ്ട്. ഇതു കാരണം മുറിക്കുള്ളില്‍ ഫാനിട്ടാലും ചൂടുകാറ്റ് വീശുന്നു.
ചില ജില്ലകളിലെ സ്വയംപ്രേരിത ചെറുകാലാവസ്ഥ കേന്ദ്രങ്ങളില്‍ (എ.ഡബ്ല്യു.എസ്.) 38-41 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ചൂട് രേഖപ്പെടുത്തുന്നത്. മാർച്ച്‌ തുടക്കത്തില്‍ അനുഭവപ്പെടുന്ന അസ്വസ്ഥമായ ഈ കാലവസ്ഥ വരാനിരിക്കുന്ന കൊടുംവേനലിന്റെ സൂചനകളായാണ് വിദഗ്ധർ വിലയിരുത്തുന്നു. ചീമേനിയില്‍ വയോധികൻ ശനിയാഴ്ച സൂര്യാഘാതമേറ്റു മരിച്ചിരുന്നു. രാജസ്ഥാനിലും മധ്യപ്രദേശിലുമെല്ലാം സാധരണമായിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകള്‍ 2015-നുശേഷമാണ് കേരളമുള്‍പ്പെടുന്ന തെക്കേ ഇന്ത്യയില്‍ നല്‍കി തുടങ്ങിയത്.
ചൂട്ടുപഴുക്കുന്ന കണ്ണൂർ...
വർഷങ്ങളായി പാലക്കാട് ജില്ലയിലായിരുന്നു സംസ്ഥാനത്തെ താപനില കൂടിയ ഇടമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ 2025 ജനുവരിമുതല്‍ മാർച്ച്‌ അഞ്ചുവരെയുള്ള ദിവസങ്ങള്‍ക്കിടയില്‍ 25 ദിവസം രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശമായി കണ്ണൂർ മാറി. ഇതില്‍ ജനുവരിയില്‍ പത്തൊൻപത് ദിവസവും ഫെബ്രുവരിയില്‍ ആറ് ദിവസങ്ങളും ഉള്‍പ്പെടുന്നു. ഫെബ്രുവരി 24 മുതല്‍ 28 വരെയുള്ള തുടർച്ചയായ അഞ്ചുദിവസങ്ങളില്‍ രാജ്യത്തെ ഉയർന്ന താപനില കണ്ണൂരായിരുന്നു. രണ്ടുതവണ 40 ഡിഗ്രി കടന്നു. 24-ന് 40.4 ഡിഗ്രിയും 28-ന് 40.2 ഡിഗ്രിയുമായിരുന്ന കണ്ണൂരിലെ ഉയർന്ന താപനില.

Post a Comment

Previous Post Next Post