കോഴിക്കോട്: താമരശേരിയില്‍ പതിമൂന്നുകാരിയെ കാണാതായ സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയേയും യുവാവിനെയും ചൊവ്വാഴ്ച ബംഗളൂരുവില്‍ നിന്നാണ് കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
കർണാടക പോലീസാണ് ഇരുവരെയും കണ്ടെത്തിയത്. വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ താമരശേരി പോലീസ് ബംഗളുരുവിലെത്തി.
ചൊവ്വാഴ്ച രാത്രിയോടെ പെണ്‍കുട്ടിയെയും യുവാവിനെയും നാട്ടിലെത്തിച്ചു. മാർച്ച് 11ന് രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്ക് പോയതായിരുന്നു എട്ടാം ക്ലാസുകാരി. കാണാതായതോടെ രക്ഷിതാക്കള്‍ താമരശേരി പൊലീസില്‍ പരാതി നല്‍കി.
പോലീസ് അന്വേഷണത്തില്‍ തൃശൂരിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും യുവാവിന്‍റെയും പെണ്‍കുട്ടിയുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചതിനു പിന്നാലെയാണ് ബംഗളൂരുവില്‍ വച്ച് കർണാടക പൊലീസ് ഇവരെ കണ്ടെത്തിയത്.
ഇതേ പെണ്‍കുട്ടിയെ നേരത്തേയും ഇയാള്‍ തട്ടിക്കൊണ്ടിപോയിരുന്നു. ഈ കേസില്‍ പോക്‌സോ ചുമത്തി അറസ്റ്റിലായ ഇയാള്‍ 70 ദിവസത്തോളം റിമാന്‍ഡിലായിരുന്നു.
ജയിലില്‍നിന്ന് പുറത്തിറങ്ങിയ ഇയാള്‍ പരാതി പിന്‍വലിക്കണമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെയും വീട്ടുകാരെയും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടിയെ വീണ്ടും കാണാതായത്.
Post a Comment