തിരുവനന്തപുരം : അപ്രതീക്ഷിതമായി കൈവന്ന ഐ.പി.എല്‍ അവസരം അവിസ്മരണീയമാക്കുകയായിരുന്നു ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വിഘ്നേഷ് പുതൂർ.
ഇംപാക്‌ട് പ്ളേയറായി കളത്തിലിറങ്ങിയ വിഘ്നേഷ് എറിഞ്ഞ ആദ്യ ഓവറില്‍തന്നെ വിക്കറ്റ് നേടി. അർദ്ധസെഞ്ച്വറിയുമായി നിന്ന ചെന്നൈ ക്യാപ്ടൻ റിതുരാജ് ഗെയ്ക്ക്‌വാദിനെ വില്‍ ജാക്സിന്റെ കയ്യിലെത്തിക്കുകയായിരുന്നു വിഘ്നേഷ്. അടുത്ത ഓവറില്‍ അപകടകാരിയായ ശിവം ദുബെയെ (9) തിലക് വർമ്മ പിടികൂടി. മൂന്നാം ഓവറില്‍ ദീപക് ഹൂഡയും വിഘ്നേഷിന് ഇരയായി.
പെരിന്തല്‍മണ്ണയിലെ ഓട്ടോഡ്രൈവറായ സുനില്‍ കുമാറിന്റേയും വീട്ടമ്മയായ കെ.പി ബിന്ദുവിന്റേയും മകനാണ് വിഘ്‌നേഷ്. ക്രിക്കറ്റുമായി വലിയ ബന്ധങ്ങളൊന്നും കുടുംബത്തിലാർക്കുമില്ല. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് ബാലപാഠങ്ങള്‍ പഠിപ്പിച്ചത്. കേരളത്തിനായി അണ്ടർ 14, 19, 23 വിഭാഗങ്ങളില്‍ കളിച്ചെങ്കിലും സീനിയർ ടീമിലേക്ക് വിളിയെത്തിയിട്ടില്ല . ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിനായി കളിച്ചു. പെരിന്തല്‍മണ്ണ പി.ടി.എം ഗവണ്‍മെന്റ് കോളേജില്‍ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്.
താൻ ബൗളിംഗില്‍ കൂടുതല്‍ ശ്രദ്ധിച്ചതുകൊണ്ട് ക്രിക്കറ്റ് കിറ്റ് ഉള്‍പ്പടെയുള്ള വലിയ ചെലവുകള്‍ ഓട്ടോ ഡ്രൈവറായ അച്ഛന് വരുത്താതെ നോക്കാൻ കഴിഞ്ഞെന്ന് വിഘ്നേഷ് പറയുന്നു.
ഹാർദിക്കിന് ഇഷ്ടപ്പെട്ടു
നറുക്ക് വീണു
താര ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കാണ് വിഘ്നേഷിനെ ടീമിലെടുത്തത്. ലേലത്തിന് മുമ്ബ് വിഘ്‌നേഷ് മുംബയ് ഇന്ത്യൻസിന്റെ ട്രയല്‍സില്‍ പങ്കെടുത്തിരുന്നു. കെ.സി.എല്‍ മത്സരങ്ങള്‍ വീക്ഷിക്കാൻവന്ന മുംബയ് ഇന്ത്യൻസിന്റെ ടാലന്റ് സ്കൗട്ടിംഗ് കോച്ചാണ് ട്രയല്‍സിനെത്താൻ ആവശ്യപ്പെട്ടത്. അന്ന് ട്രയല്‍സിലെ ബൗളിംഗ് വളരെയേറെ ഇഷ്ടപ്പെട്ടതായി മുംബയ് ഇന്ത്യൻസ് ക്യാപ്ടൻ ഹാർദിക് പാണ്ഡ്യ പറഞ്ഞിരുന്നെങ്കിലും ടീമിലെടുക്കുമെന്ന് കരുതിയില്ലെന്ന് വിഘ്നേഷ് കേരള കൗമുദിയോട് പറഞ്ഞു.
Post a Comment