പരിയാരം: ദേശീയപാത നിർമാണത്തിനെടുത്ത കുഴികള്‍ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജില്‍ എത്തുന്ന നൂറുകണക്കിന് രോഗികളെ വലയ്ക്കുന്നു.
കനത്ത മഴയും ചെളിയും മണ്‍ക്കൂനകളുമൊക്കെയായി അപകടകരമായ വഴിയിലൂടെയാണ് മെഡിക്കല്‍ കോളജ് സ്റ്റോപ്പില്‍ ബസ് ഇറങ്ങുന്നവർ നടന്നുപോകേണ്ടത്. ആശുപത്രിയുടെ കവാടം വരെ ദുരിതയാത്ര നീളും.
കണ്ണൂർ-പയ്യന്നൂർ ദേശീയപാത വഴി ദീർഘദൂര ബസുകളില്‍ കയറി എത്തുന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും നിർമാണം നടക്കുന്ന പാത മുറിച്ചുകടക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. കനത്ത മഴയെ തുടർന്നുള്ള വഴുക്കലില്‍ വീണ് അപകടത്തില്‍പ്പെടുന്ന സംഭവങ്ങളും കുറവല്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവർക്ക് പുറത്തുനിന്നുള്ള മരുന്നും മറ്റ് അവശ്യസാധനങ്ങളും വാങ്ങണമെങ്കിലും ഈ വഴിതന്നെയാണ് ആശ്രയം.
ഈ ഭാഗത്തെ മേല്‍പ്പാലത്തിന്‍റെ നിർമാണം പൂർത്തീകരിച്ചാലുടൻ മെഡിക്കല്‍ കോളജിലേക്കുള്ള റോഡ് നവീകരിക്കുമെന്ന് അധികൃതർ പറയുന്നു. മേല്‍പ്പാലത്തിന്‍റെ പ്രവൃത്തി ഇഴയുന്നതിനാല്‍ അടുത്തകാലത്തൊന്നും റോഡ് പൂർത്തിയാകാനുള്ള സാധ്യത നിലവിലില്ല. ദുരിതയാത്രയും നീളും.
Post a Comment