തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എട്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അഞ്ച് ജില്ലകളിലും ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചേർത്തല താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി നല്‍കിയിട്ടുണ്ട്.
ജലനിരപ്പ് ഉയരുന്നതിനാല്‍ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മിഷൻ പ്രളയ മുന്നറിയിപ്പ് നല്‍കി.
തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കനത്തമഴയില്‍ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണുണ്ടായിരിക്കുന്നത്. ഇടുക്കിയിലും തൃശൂരും തിരുവനന്തപുരത്തും വീടുകള്‍ തകർന്നു.ആലപ്പുഴയില്‍ മതില്‍ ഇടിഞ്ഞ് വിദ്യാർഥി മരിച്ചു. മധ്യ കേരളത്തിലെ തീരപ്രദേശങ്ങളില്‍ വ്യാപക കടലാക്രമണമാണ് ഉണ്ടായത്.
പാലക്കാട് ആലത്തൂർ പത്തനാപുരത്തെ നടപ്പാലം കനത്ത മഴക്ക് പിന്നാലെ തകർന്നു വീണു. 1500 കുടുംബങ്ങള്‍ക്ക് ഗായത്രിപുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലമാണ് തകർന്നത്.
കോഴിക്കോട്ടും മഴ കനത്ത നാശം വിതച്ചു. കുറ്റ്യാടി ചുരത്തില്‍ രണ്ടിടങ്ങളിലാണ് മണ്ണിടിഞ്ഞത്. പേരാമ്ബ്രയില്‍ നിർത്തിയിട്ട ജീപ്പിനു മുകളില്‍ മരം വീണു. നാദാപുരത്ത് ശക്തതമായ മഴയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു.
എറണാകുളത്ത് മരംകടപുഴകി വീണും മറ്റും എട്ടുവീടുകള്‍ക്കാണ് കേടുപാട് പറ്റിയത്.. കനത്ത മഴയെ തുടർന്ന് എറണാകുളം കോതമംഗലത്ത് മണികണ്ഠൻ ചാല്‍ ചപ്പാത്ത് മുങ്ങി ആദിവാസി കുടികള്‍ ഒറ്റപ്പെട്ടു.
പത്തനംതിട്ട പെരുന്നാട് അരയാഞ്ഞിലി മണ്ണ് കോസ്‌വേ വെള്ളത്തില്‍ മുങ്ങി 380 കുടുംബങ്ങളാണ് ഒറ്റപ്പെട്ടത്. മൂഴിയാർ ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മട്ടാഞ്ചേരിയില്‍ കനത്ത മഴയില്‍ അഞ്ച് കുടുംബങ്ങള്‍ താമസിക്കുന്ന കെട്ടിടം തകർന്നു.....
തൃശൂരില്‍ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു. കുഴൂർ പാറപ്പുറത്ത് മരം കടപുഴകി വീണ് വീട് തകർന്നു.
ഇടുക്കിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണാണ് ഏലപ്പാറ പുതുവല്‍ സ്വദേശി ചുപ്പയ്യയുടെ വീട് തകർന്നത്. മൂന്നാർ ദേവികുളം കോളനിയില്‍ റോഡിന്റെ സംരക്ഷണ ഭിത്തിയിടിഞ്ഞ് വില്‍സന്റെ വീടും തകർന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്ബുകളും തുറന്നിട്ടുണ്ട്. അടിമാലിയില്‍ ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവർക്ക് പരിക്കേറ്റു.
കനത്ത മഴയുടെ പശ്ചാത്തലത്തില്‍ മൂന്നാർ ഗ്യാപ് റോഡിലെ ഗതാഗതം നിരോധിച്ചു. തിരുവനന്തപുരം പള്ളിപ്പുറം സിആർപിഎഫ് ക്യാമ്ബിന് സമീപത്തെ റിയാസിന്റെ വീടും മഴയില്‍ തകർന്നു. കഴക്കൂട്ടത്ത് കാറ്റിലും മഴയിലും കൂറ്റൻ പരസ്യ ബോർഡ് നിലം പൊത്തി.
മഴ കനത്തതോടെ തൃശ്ശൂർ കടപ്പുറം പഞ്ചായത്തിലെയും കാര വാക്കടപ്പുറത്തെയും നിരവധി വീടുകളില്‍ വെള്ളം കയറി. കൊച്ചി ചെല്ലാനത്തും കടലാക്രമണം രൂക്ഷമാണ്. ടെട്രാ പോർഡ് ഭിത്തി ഇല്ലാത്ത ഭാഗങ്ങളിലൂടെയാണ് കടല്‍ കയറിയത്. കണ്ണമാലി, ചെറിയകടവ് എന്നിവിടങ്ങളിലെ നിരവധി വീട്ടുകളില്‍ വെള്ളം കയറി..
ഓണ്‍ലൈനായി ചേർന്ന കളക്ടർമാരുടെ യോഗത്തില്‍ റവന്യൂ മന്ത്രി സംസ്ഥാനത്തുണ്ടായ മഴക്കെടുതിയും സ്വീകരിക്കേണ്ട മുൻകരുതികളും വിലയിരുത്തി. പ്രവചിക്കപ്പെട്ടതിനേക്കാള്‍ ശക്തമായ മഴയാണ് സംസ്ഥാനത്ത് ലഭിക്കുന്നത് എന്നാണ് മന്ത്രി വ്യക്തമാക്കിയത്.
ഈ സീസണിലെ ഏറ്റവും ശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. വരുംദിവസങ്ങളിലും ഈ നില തുടരാനാണ് സാധ്യത. ജലനിരപ്പ് ഉയരുന്നതിനാല്‍ അഞ്ച് നദികളില്‍ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, മലങ്കര, പാംബ്ല തൃശൂർജില്ലയിലെ പൊരിങ്ങല്‍കുത്ത് ഡാമുകളുടെ ഷട്ടർ ഉയർത്തി. തീരദേശത്തും മലയോരങ്ങളിലും കഴിയുന്നവരോട് പ്രത്യേക ജാഗ്രത പുലർത്താനും നിർദ്ദേശമുണ്ട്.
Post a Comment