കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളില്‍ തടവുശിക്ഷ അനുഭവിക്കുന്ന 561 തടവുകാർക്ക് കൂട്ടത്തോടെ പരോള്‍. ടി.പി. ചന്ദ്രശേഖരൻ വധക്കേസില്‍ കണ്ണൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന മുഴുവൻ പ്രതികള്‍ക്കും പരോള്‍ കിട്ടി.
ലോക്‌സഭാ തിരഞ്ഞടുപ്പുപ്രക്രിയ ആരംഭിച്ചതുമുതല്‍ പെരുമാറ്റച്ചട്ടം നിലനിന്നതിനാല്‍ തടവുകാർക്ക് പരോള്‍ അനുവദിച്ചിരുന്നില്ല.
ജയില്‍ച്ചട്ടമനുസരിച്ച് ഒരുവർഷം പരമാവധി 60 ദിവസംവരെയാണ് പരോള്‍. തിരുവനന്തപുരം നെട്ടുകാല്‍ത്തേരി തുറന്നജയിലില്‍നിന്ന് 330 തടവുകാർക്കാണ് പരോള്‍ അനുവദിച്ചത്. കണ്ണൂർ സെൻട്രല്‍ ജയിലില്‍നിന്ന് 30 പേർക്കും പൂജപ്പുര സെൻട്രല്‍ ജയില്‍ 23, വിയ്യൂർ സെൻട്രല്‍ ജയില്‍-18, തൃശ്ശൂർ അതിസുരക്ഷാ ജയില്‍-10, ചീമേനി തുറന്ന ജയില്‍-150 എന്നിങ്ങനെയാണ് തടവുകാർ പരോളില്‍ ഇറങ്ങിയത്.
ടി.പി. വധക്കസിലെ പ്രതികളായ ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, കിർമാണി മനോജ്, എം.സി. അനൂപ്, അണ്ണൻ സജിത്ത്, കെ. ഷിനോജ് എന്നിവർക്കാണ് പരോള്‍ ലഭിച്ചത്. തവനൂർ സെൻട്രല്‍ ജയിലില്‍ കഴിയുന്ന കൊടി സുനി അപേക്ഷ നല്‍കിയിരുന്നെങ്കിലും ലഭിച്ചില്ല. വിയ്യൂർ അതിസുരക്ഷാജയിലില്‍ ജീവനക്കാരെ വധിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റിയത്. സുരക്ഷാജീവനക്കാരെ ആക്രമിക്കുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്തതിനെത്തുടർന്നാണ് പരോള്‍ തടഞ്ഞതെന്ന് അധികൃതർ പറഞ്ഞു.
പരോള്‍ മാനദണ്ഡങ്ങള്‍
* സർക്കാരിന്റെ പ്രത്യേക അധികാരപരിധിയിലാണ് പരോള്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
* ചികിത്സയ്ക്കോ മറ്റു പ്രത്യേക കാരണങ്ങള്‍ കാണിച്ചോ ആണ് പരോള്‍ അനുവദിക്കുന്നത്.
* പരോള്‍ ലഭിക്കാൻ ചുരുങ്ങിയത് രണ്ടുവർഷമോ അല്ലെങ്കില്‍ ശിക്ഷയുടെ മൂന്നിലൊന്നുഭാഗമോ തടവുശിക്ഷ പിന്നിടണം. കൂടാതെ, പോലീസ് റിപ്പോർട്ടും പ്രത്യേക സമിതി നല്‍കുന്ന പ്രബേഷൻ റിപ്പോർട്ടും അനുകൂലമാവണം.
* പുറത്തിറങ്ങുന്നയാള്‍ നാട്ടിലെത്തിയാല്‍ ക്രമസമാധാനപ്രശ്നമുണ്ടാകില്ലെന്ന് പോലീസ് റിപ്പോർട്ട് നല്‍കണം. കുടുംബസ്വീകാര്യതയും വേണം.
Post a Comment