ഓണ്‍ലൈൻ തട്ടിപ്പ് തുടരുന്നു; 1.72 ലക്ഷം കൂടി നഷ്ടമായി

കണ്ണൂർ: ഓണ്‍ലൈനില്‍ പാർട്ട് ടൈം ജോലി വാഗ്ദാനം നല്‍കി കബളിപ്പിക്കല്‍ തുടരുന്നു. ടെലഗ്രാമില്‍ പാർട്ട്‌ ടൈം ജോലി ചെയ്‌ത്‌ പണം സമ്ബാദിക്കുന്നതിനായി പണം നിക്ഷേപിച്ചയാള്‍ക്ക് 1.72 ലക്ഷം രൂപ നഷ്ടപ്പെട്ടു.
വിവിധ ടാസ്കുകള്‍ ചെയ്യുന്നതിനായി പണം നിക്ഷേപിക്കുകയും ഈ പണത്തിനനുസരിച്ച്‌ കൂടുതല്‍ ലാഭം നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച്‌ ലാഭമോ അടച്ച പണമോ നല്‍കാതെ ചതിക്കുകയുമായിരുന്നു.

മറ്റൊരു പരാതിയില്‍ ഫേസ്ബുക്കില്‍ ഹൗസ്ഹോള്‍ഡ് ഐറ്റംസ് വാങ്ങുന്നതിനുള്ള പരസ്യം കണ്ടു സാധനം വാങ്ങുന്നതിനായി പണമയക്കാൻ നല്‍കിയ ലിങ്കില്‍ അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ പരാതിക്കാരന് 35,000 രൂപ നഷ്ടമായി. 

പരാതിക്കാരനെ ക്രെഡിറ്റ് കാർഡ് എക്സ‌ിക്യൂട്ടിവ് എന്നു പറഞ്ഞു വിളിക്കുകയും കാർഡിന്റെ പരിധി കൂട്ടിത്തരാമെന്ന് പറഞ്ഞ് ഒ.ടി.പി അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കിയാണ് പണം തട്ടിയത്. ഓണ്‍ലൈൻ ടാസ്‌ക്, പാർട്ട് ടൈം ജോലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം റിപ്പോർട്ട് ചെയ്ത കേസുകളില്‍ 66.72 ലക്ഷം രൂപ നഷ്ടമായിരുന്നു. 

വിവിധ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെ ആളുകളെ ബന്ധപ്പെടുകയും അധിക വരുമാനം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്യുന്നതാണ് തട്ടിപ്പുകാരുടെ രീതി. 

കഴിഞ്ഞ ദിവസം കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ പരാതിക്കാർക്ക് 47.61 ലക്ഷം, 16.82 ലക്ഷം, 1.23ലക്ഷം, 99,500, 7,200 രൂപ എന്നിങ്ങനെയാണ് നഷ്ടമായത്. ഇൻസ്റ്റഗ്രാം, ടെലിഗ്രാം, ഫേസ്ബുക്, വാട്സ്‌ആപ് തുടങ്ങിയ ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ പറ്റി ജാഗ്രത പുലർത്തേണ്ടതാണെന്ന് പൊലീസ് അറിയിച്ചു. 

അജ്ഞാത നമ്ബറില്‍നിന്ന് വരുന്ന ഫോണ്‍വിളികളില്‍ ആപ് ഇൻസ്റ്റാള്‍ ചെയ്യാനോ ലിങ്കില്‍ കയറാനോ ആവശ്യപ്പെട്ടാല്‍ നിരസിക്കണം. ഓണ്‍ലൈനിലെ വ്യാജ വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു പണം നല്‍കരുത്. ഓണ്‍ലൈൻ തട്ടിപ്പില്‍ ഇരയാവുകയാണെങ്കില്‍ ഉടൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെല്‍പ് ലൈൻ നമ്ബറായ 1930ല്‍ വിളിച്ച്‌ പരാതിപ്പെടാം. 

അടുത്തുള്ള പൊലീസ് സ്റ്റേഷനിലും സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലും പരാതി രജിസ്റ്റർ ചെയ്യാം. ആദ്യത്തെ ഒരു മണിക്കൂറിനുള്ളില്‍ പരാതിപ്പെടുന്നതാണ് ഉത്തമം.

Post a Comment

Previous Post Next Post