മുല്ലപ്പൂ വില്‍പ്പനക്ക് പുതിയ നിയമം; ഇനിമുതല്‍ 'മുഴം' കണക്കില്ല

 


തൃശ്ശൂർ: വാണിജ്യാടിസ്ഥാനത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പുഷ്പമാണ് മുല്ലപ്പൂ. മുല്ലപ്പൂ കച്ചവടക്കാര്‍ക്ക് വെല്ലുവിളിയുമായി പുതിയ നിയമം കൊണ്ടു വന്നിരിക്കുകയാണ് അധികൃതര്‍.

മുഴം കണക്കിനാണ് കച്ചവടക്കാര്‍ മുല്ലപ്പൂ വിറ്റിരുന്നത്.

എന്നാല്‍ ഇനി സ്കെയില്‍ ഉപയോഗിച്ച്‌ അളന്നു തന്നെ വില്‍ക്കണമെന്നാണ് പുതിയ നിയമം നിര്‍ദേശിക്കുന്നത്. വഴിയോരക്കച്ചവടക്കാര്‍ മുഴം കണക്കില്‍ മുല്ലപ്പൂ വിറ്റ് അധികമായി പണം ഈടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തു‌ടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം തൃശ്ശൂര്‍ പാലസ് റോഡിലെ ആര്‍ എം ആര്‍ പൂക്കടയില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നോട്ടീസ് അയച്ചിരുന്നു.


2000 രൂപയാണ് പിഴ ചുമത്തിയത്. മുഴം എന്നത് അളവുകോല്‍ അല്ലെന്നും ലീഗല്‍ മെട്രോളജി വകുപ്പ് പറഞ്ഞു. മുഴം കണക്കില്‍ മുല്ലപ്പൂ ഇനി വില്‍ക്കാനാവില്ല എന്ന കര്‍ശന നിയമം കൊണ്ടുവന്നിരിക്കുകയാണ് വകുപ്പ്. മുഴം കണക്കില്‍ വില്‍പ്പന നടത്തുമ്ബോള്‍ ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുകയാണ്. ഇതാണ് നടപടിയെടുക്കാൻ കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മൂല്ലപ്പൂമാല സെന്റീമീറ്റര്‍, മീറ്റര്‍ എന്നിവയിലാണ് അളക്കേണ്ടത്. പൂവാണെങ്കില്‍ ഗ്രാമിലും കിലോഗ്രാമിലും അളക്കാം.


എന്നാല്‍ പതിവായി മുഴം അളവിലാണ് മുല്ലപ്പൂ വില്‍ക്കുന്നത്. കൈമുട്ട് മുതല്‍ വിരലിന്റെ അറ്റം വരെയാണ് ഒരു മുഴം. ആളുകളുടെ കൈയ്ക്ക് അനുസരിച്ച്‌ പൂമാലയുടെ വലിപ്പവും മാറും. അതിനാല്‍ സ്കെയില്‍ ഉപയോഗിച്ച്‌ അളക്കണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്.


ഇന്ത്യയില്‍ മുല്ലപ്പൂ വില്‍ക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് തമിഴ്നാടാണ്. 50ല്‍ അധികം ഇനത്തില്‍ മുല്ലപ്പൂ ലഭ്യമാണെങ്കിലും മൂന്നിനം മാത്രമാണ് വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നത്. മധുര മല്ലി അല്ലെങ്കില്‍ ഗുണ്ടുമല്ലി, ജാതിമല്ലി അല്ലെങ്കില്‍ പിച്ചി, മുല്ല എന്നീ ഇനങ്ങളാണ് വിപണിയില്‍ വില്‍ക്കുന്നത്. പ്രാദേശിക വിപണികളില്‍ മുല്ലപ്പൂവിന് ആവശ്യക്കാരേറെയാണ്.


Post a Comment

Previous Post Next Post