കൊല്ലം: വിദേശത്തേക്ക് പോകാൻ ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ വിജിലൻസ് കൈയ്യോടെ പിടികൂടി.
ഏഴുകോണ്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ പ്രദീപാണ് അറസ്റ്റിലായത്. കമ്ബോഡിയയിലേക്ക് പോകുന്നതിനായി എഴുകോണ്‍ സ്വദേശിയായ യുവാവ് അപേക്ഷ നല്‍കിയിരുന്നു. യുവാവിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി മേടിക്കുന്നതിനിടയിലാണ് വൈകിട്ട് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വിജിലൻസ് പുറത്തുവിട്ടില്ല.
പരാതിക്കാരൻ മെയ് 25 നാണ് പാസ്പോര്‍ട്ട് ഓഫീസ് മുഖേന ഓണ്‍ലൈനായി പൊലീസ് ക്ലിയറൻസിന് അപേക്ഷ സമര്‍പ്പിച്ചത്. പരിശോധനയ്ക്കായി ഏഴുകോണ്‍ എസ്‌എച്ച്‌ഒ, സീനിയര്‍ സിപിഒ ആയ പ്രദീപിനെയാണ് ചുമതലപ്പെടുത്തിയത്. മൂന്ന് ദിവസം മുൻപാണ് പ്രദീപ് യുവാവിന്റെ വീട്ടിലെത്തിയത്. പിന്നീട് ഇന്നലെ പൊലീസ് സ്റ്റേഷനിലേക്ക് എത്താനും ആവശ്യപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് 'ചില ചടങ്ങുകളൊക്കെ ഉണ്ട്, വേണ്ട രീതിയില്‍ കണ്ടാലേ സര്‍ട്ടിഫിക്കറ്റ് കിട്ടൂ' - എന്നും പ്രദീപ് പറഞ്ഞുവെന്നാണ് യുവാവിന്റെ പരാതി.
തുടര്‍ന്ന് ഇന്ന് രാവിലെ പ്രദീപ് വീണ്ടും യുവാവിനെ ഫോണില്‍ വിളിച്ചു. 'അത് തരാതെ കിട്ടില്ല' - എന്ന് പറഞ്ഞു. മറ്റുവഴികളില്ലാതെ യുവാവ് വിജിലൻസിനെ വിവരമറിയിച്ചു. തുടര്‍ന്ന് വിജിലൻസ് സംഘം കെണിയൊരുക്കി ഏഴുകോണ്‍ പൊലീസ് സ്റ്റേഷനില്‍ കാത്തിരുന്നു. വൈകീട്ട് ആറ് മണിയോടെ സ്റ്റേഷനിലെത്തിയ യുവാവിന്റെ പക്കല്‍ നിന്നും പ്രദീപ് 500 രൂപ വാങ്ങി. കണ്ടുനിന്ന വിജിലൻസ് സംഘം കൈയ്യോടെ ഇയാളെ കസ്റ്റഡിയിലെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ ഹാജരാക്കുമെന്ന് വിജിലൻസ് സംഘം അറിയിച്ചു.
Post a Comment