ജ്വല്ലറി ജീവനക്കാരിയുടെ ആത്മഹത്യ: ദുരൂഹത നീക്കാന്‍ അന്വേഷണവുമായി പൊലീസ് ;നിക്ഷേപ തട്ടിപ്പിന് ഇരയായതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം

 




പയ്യാമ്ബലം: വിനോദസഞ്ചാര കേന്ദ്രമായ ബേബി ബീച്ചിന് സമീപം കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണത്തില്‍ ദുരൂഹയതേറുന്നു.

എടച്ചേരി മുത്തപ്പന്‍ മടപ്പുരയ്ക്കടുത്തു താമസിക്കുന്ന റോഷിത(32) നിക്ഷേപ തട്ടിപ്പിന് ഇരയായതായാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളാണ് പൊലിസ് അന്വേഷിച്ച്‌ വരുന്നത്. ആറ് ലക്ഷം രൂപയുടെ ഇടപാടുകള്‍ റോഷിത നടത്തിയതായും സ്വര്‍ണപണമിടപാടുകള്‍ നടത്തിയതായും തെളിഞ്ഞിട്ടുണ്ട്.

കണ്ണൂര്‍ താവക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു ധനകാര്യ ഇടപാട് സ്ഥാപനത്തില്‍ റോഷിത പണം നിക്ഷേപിച്ചിരുന്നുവെന്ന സൂചന പൊലിസിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പണം തിരിച്ചു ചോദിക്കാനായി യുവതി സ്ഥാപനത്തിലെത്തി. എന്നാല്‍ അവര്‍ പണം നല്‍കാതെ രണ്ടു ദിവസം കഴിഞ്ഞു വരാനായിരുന്നു പറഞ്ഞത്. രണ്ടുദിവസം കഴിഞ്ഞിട്ടു പോയപ്പോഴും റോഷിതയ്ക്കു പണം നല്‍കിയില്ല.


തുടര്‍ന്ന് വെളളിയാഴ്ച്ച രാവിലെ യുവതി പണത്തിനായി വീണ്ടും ഈ സ്ഥാപനത്തില്‍ ചെന്നു. പണം നല്‍കാന്‍ കഴിയില്ലെന്നായിരുന്നു അപ്പോഴും സ്ഥാപന അധികൃതരുടെ മറുപടി. ഭര്‍ത്താവിന് ചിക്കന്‍ ഫാം തുടങ്ങാനായിരുന്നു റോഷിത പണം പിന്‍വലിക്കാന്‍ ശ്രമിച്ചത്. താന്‍ എന്തായാലും പണവുമായി വരുമെന്നും പണം കിട്ടിയില്ലെങ്കില്‍ തന്നെ ആരും പിന്നെ കാണില്ലെന്നും ഭര്‍ത്താവ് പ്രമിത്തിനോട് റോഷിത പറഞ്ഞതായി പറയുന്നു.

നിക്ഷേപിച്ച സ്ഥാപനത്തില്‍ നിന്നും പണം ലഭിക്കാതെയായതോടെ യുവതി തന്റെ സുഹൃത്തുക്കളോട് പണം കടം ചോദിച്ചതായും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ ആരുടെ കൈയ്യില്‍ നിന്നും പണം ലഭിക്കാതെ ആയതോടെയാണ് തന്നെ അന്വേഷിക്കേണ്ടെന്നും വെറുക്കരുതെന്നും പറഞ്ഞ് ബന്ധുക്കള്‍ക്ക് സന്ദേശവും സമൂഹമാധ്യമത്തിലൂടെ സ്റ്റാറ്റസുമിട്ടതിനു ശേഷം യുവതി ജീവനൊടുക്കിയത്.

കണ്ണൂര്‍ സിറ്റി പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ ജ്വല്ലറി ജീവനക്കാരിയായ റോഷിത വെളളിയാഴ്ച്ച ഉച്ചയോടെ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും കുട്ടിക്ക് പാല്‍കൊടുക്കാനെന്ന് പറഞ്ഞ് അഞ്ചുകണ്ടിയിലെ വീട്ടിലേക്ക് പോയതായിരുന്നു. കുഞ്ഞിന് പാല്‍കൊടുത്തു വീട്ടിലേക്ക് മടങ്ങുകയാണെന്ന് പറഞ്ഞു വീട്ടില്‍ നിന്നും മടങ്ങുമ്ബോഴാണ് താന്‍ ജീവനൊടുക്കുകയാണെന്ന് പറഞ്ഞുളള സ്റ്റാറ്റസിട്ടത്.


ഇതേ തുടര്‍ന്ന് ബന്ധുക്കളും പരിചയക്കാരും പൊലിസിന്റെ സഹായത്തോടെ അന്വേഷണം നടത്തി വരുന്നതിനിടെയാണ് പയ്യാമ്ബലം ബേബി ബീച്ചില്‍ മൃതദേഹം കണ്ടെത്തിയത്. കോസ്റ്റല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി ശനിയാഴ്ച്ച വൈകുന്നേരത്തോടെ സംസ്‌കരിച്ചു. സാക്ഷ്, പ്രയാക്ഷ് എന്നിവരാണ് മക്കള്‍.

Post a Comment

Previous Post Next Post