തിരുവനന്തപുരം: കാട്ടാക്കടയില്‍ പിതാവിനെയും മകളെയും മര്‍ദിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്പെൻഷൻ. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടക്കാട് ഡിപ്പോയിലെ ഡ്യൂട്ടിഗാർഡ് എസ്.ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽ കുമാർ, അസിസ്റ്റന്റ് സിപി മിലൻ ഡോറിസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കെഎസ്ആർടിസി വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അമച്ചൽ സ്വദേശി പ്രേമനും മകൾ രേഷ്മയ്ക്കുമാണ് മർദനമേറ്റത്. ബസ് കൺസെഷനെ ചൊല്ലിയുള്ള തർക്കമാണ് മർദനത്തിൽ കലാശിച്ചത്. കണ്സഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കെഎസ്ആര്‍ടിസിയുടെ കാട്ടാക്കട ഡിപ്പോയിൽ മകളുമൊത്ത് പ്രേമൻ എത്തിയത്.
കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്സഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ പ്രേമനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തർക്കമാണ് മർദനത്തിൽ കലാശിച്ചത്.
ഡ്യൂട്ടിഗാർഡും മറ്റ് ജീവനക്കാരും ചേർന്ന് പ്രേമനെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കയറ്റി മർദിക്കുകയായിരുന്നു. മലയാറ്റൂരിലെ കോളജിൽ ഡിഗ്രി വിദ്യാർഥിയാണ് രേഷ്മ.
Post a Comment