അസാനി: ചുഴലിക്കാറ്റില്‍ ആന്ധ്രാ പ്രദേശ് തീരത്തടിഞ്ഞത് സ്വര്‍ണ്ണ നിറമുള്ള തേര്


ആന്ധ്രാപ്രദേശ്: ചുഴലിക്കാറ്റില്‍ ആന്ധ്രാ തീരത്തടിഞ്ഞ് സ്വര്‍ണ്ണ നിറത്തിലുള്ള രഥം. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്താണ് രഥം കണ്ടെത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരമാണ് മത്സ്യത്തൊഴിലാളികള്‍ രഥം കണ്ടെത്തിയത്.
അതേസമയം തേര് വന്നത് മ്യാന്‍മര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നീ ഏതെങ്കിലും സ്ഥലങ്ങളില്‍ നിന്നുമാവാനാണ് സാധ്യത. ഇത് കണ്ടതോടെ രഥം ഗ്രാമവാസികള്‍ കെട്ടി കരയ്‌ക്കെത്തിച്ചിട്ടുണ്ട്. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി തേരിന് സാമ്യമുണ്ട്.
അസാലി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ഉയര്‍ന്ന വേലിയേറ്റം കാരണം, രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്നാണ് പ്രാദേശിക നാവികര്‍ പറയുന്നത്. രഥം തീരത്തേയ്‌ക്ക് അടുപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് അയല്‍ ഗ്രാമങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ സ്വര്‍ണ്ണ രഥം കാണാന്‍ കരയിലേക്ക് എത്തിയിട്ടുണ്ട്.
മാത്രമല്ല തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ആദ്യമായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ നിന്നുള്ള തിരമാലകള്‍ രഥം കൊണ്ടുവന്നതാകാം എന്നാണ് കരുതുന്നത്.

എന്നാല്‍ ഇത് ഏതെങ്കിലും വിദേശരാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബോമ്മാലി തഹസില്‍ദാര്‍ ജെ ചലമയ്യ പറഞ്ഞു. ഇന്ത്യന്‍ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നെന്നും, ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നും രഥം കടല്‍ കൊണ്ട് വന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

Previous Post Next Post