
കാസർകോട് : കാസർകോട് നഗരസഭാ മത്സ്യമാർക്കറ്റിൽനിന്ന് 200 കിലോ ചീഞ്ഞമത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാവകുപ്പും നഗരസഭാ ആരോഗ്യവിഭാഗവും ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കേടായ എട്ടുപെട്ടി മത്തി കണ്ടെത്തിയത്. തമിഴ്നാട്ടിലെ വേളാങ്കണ്ണിയിൽ നിന്നെത്തിച്ചതാണ് പിടികൂടിയ മത്സ്യം.
രാസപദാർഥങ്ങൾ ചേർത്ത മീൻ വില്പനയ്ക്കെത്തുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പുലർച്ചെ 5.30-ന് എത്തിയ വാഹനത്തിൽനിന്നാണ് കേടായ മീൻ പിടിച്ചത്. 25 കിലോ വീതമുള്ള 55 പെട്ടികളാണ് വാഹനത്തിലുണ്ടായിരുന്നത്. എട്ട് പെട്ടികളിൽനിന്ന് ചീഞ്ഞ മത്സ്യം കണ്ടെത്തി. മറ്റിടങ്ങളിൽ മീനിറക്കിയശേഷം കാസർകോട്ടെത്തിയതായിരുന്നു വാഹനം. പിടികൂടിയ മീൻ നഗരസഭ സ്ഥലത്ത് സംസ്കരിച്ചു.
Post a Comment