ദാഹമകറ്റാൻ വെള്ളമെന്ന് കരുതി കുടിച്ചത് ആസിഡ്. ഉത്തർപ്രദേശിലെ ഹാപൂരില്‍ ജ്വല്ലറിയില്‍ സ്വർണം വാങ്ങാനെത്തിയ യുവതിക്കാണ് ദാരുണാനുഭവം.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.ജ്വല്ലറിയില്‍ അമ്മയ്‌ക്കൊപ്പം എത്തിയ യുവതിക്ക് കടുത്ത ദാഹം അനുഭവപ്പെട്ടു. തുടർന്ന് കുടിവെള്ളം ആവശ്യപ്പെട്ടു.ജ്വല്ലറി ജീവനക്കാരൻ അടുത്തുള്ള കടയില്‍ നിന്ന് സീല്‍ ചെയ്ത കുപ്പിവെള്ളം വാങ്ങി നല്‍കി. കുപ്പി തുറന്ന് വെള്ളമെന്ന് കരുതി യുവതി കുടിച്ചപ്പോള്‍ പെട്ടെന്നാണ് പൊള്ളലേറ്റത്. വേദന സഹിക്കാനാകാതെ യുവതി പുറത്തേക്ക് ഓടി ദ്രാവകം തുപ്പാൻ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.ഉടൻ തന്നെ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സ തുടരുകയാണ്. സംഭവത്തില്‍ കുപ്പി വിറ്റ കടയുടെ ഉടമയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുപ്പി പൂർണമായും സീല്‍ ചെയ്ത നിലയിലായിരുന്നുവെന്ന് ജ്വല്ലറി ഉടമ ദേനു പറഞ്ഞു.
ഫ്രിഡ്ജില്‍ നിന്ന് എടുത്തത് പോലെ തന്നെയാണ് ഉപഭോക്താവിന് നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.സീല്‍ ചെയ്ത കുപ്പിയില്‍ ആസിഡ് എങ്ങനെ എത്തി എന്നതില്‍ പ്രദേശവാസികള്‍ ആശങ്കയിലാണ്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment