ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച്‌ ഗര്‍ഭിണി മരിച്ച സംഭവം; അപകട കാരണം ഷോര്‍ട് സര്‍ക്യൂട്ടല്ല


കോഴിക്കോട്: ചെറുവണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ ഗർഭിണി മരിച്ച സംഭവത്തിലെ അപകടകാരണം ഷോർട് സർക്യൂട്ടല്ലെന്ന് വിവരം.
ഫോറൻസിക് വിഭാഗം നടത്തിയ പരിശോധനയിലാണ് കണ്ടെത്തല്‍. വയറുകള്‍ക്കും പെട്രോള്‍ ടാങ്കിനും കേടുപാടുകള്‍ ഇല്ല.പിന്നെ എങ്ങനെയാണ് അപകടം ഉണ്ടായതെന്നാണ് അന്വേഷിക്കുന്നത്.അപകടകാരണം കണ്ടെത്താൻ വിശദമായ പരിശോധന നടത്തും. കാറിൻ്റെ പിൻഭാഗത്ത് തീപിടിച്ചതാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. സാധാരണ കാറിൻ്റെ മുൻഭാഗത്താണ് തീപിടിത്തം ഉണ്ടാവാറുള്ളത്. പിന്നെ എങ്ങനെയാണ് കാറിൻ്റെ പിൻഭാഗത്ത് അപകടം ഉണ്ടായതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.
ഗർഭിണിയായ സോന കാറിൻ്റെ പിൻഭാഗത്തെ സീറ്റിലാണ് ഉണ്ടായിരുന്നത്. തീപിടിത്തം ഉണ്ടായപ്പോള്‍ തന്നെ ആദ്യം പൊള്ളലേറ്റത് സോനയ്ക്കാണ്. ഡ്രൈവിങ് സീറ്റില്‍ ഉണ്ടായിരുന്ന ഭർത്താവ് റിജിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞദിവസം രാത്രി 9.15 ഓടെ ആശുപത്രിയില്‍ നിന്ന് ഡോക്ടറെ കണ്ട് മടങ്ങുന്നതിനിടെയാണ് കാറിന് തീപിടിച്ചത്.
ചെറുവണ്ണൂർ തെയ്യപ്പുറത്തു താഴെ റോഡില്‍ വച്ചാണ് അപകടമുണ്ടായത്. പിൻ സീറ്റില്‍ കിടക്കുകയായിരുന്നു സോന. പിൻ സീറ്റിൻ്റെ ഭാഗത്തുനിന്നാണ് തീ പൊട്ടിത്തറിയോടെ മുന്നിലേക്ക് പടർന്നതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കാറിൻ്റെ എൻജിൻ ഭാഗത്ത് കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല.

Post a Comment

Previous Post Next Post