നീറ്റ് പരീക്ഷ ഇനി അടിമുടി മാറും; അടുത്ത വര്‍ഷം മുതല്‍ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി


ദില്ലി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച വിവാദത്തിന് പിന്നാലെ പരീക്ഷാ നടത്തിപ്പില്‍ നിർണ്ണായക പരിഷ്കരണവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.അടുത്ത വർഷം മുതല്‍ നീറ്റ് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിതമായി (CBT) നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പ്രഖ്യാപിച്ചു. നിലവിലെ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ പരീക്ഷാ നടത്തിപ്പില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് ഈ മാറ്റം. പരീക്ഷാ ക്രമക്കേടുകള്‍ ഒരുതരത്തിലും വെച്ചുപൊറുപ്പിക്കില്ലെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാരണം ഒഎംആർ അധിഷ്ഠിത പരീക്ഷയാണെന്നും അടുത്ത വർഷം മുതല്‍ നീറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായി നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം നീറ്റ് പുനപരീക്ഷ ജൂണ്‍ 21ന് നടക്കുമെന്നും മന്ത്രി അറിയിച്ചു.
മെയ് മൂന്ന്, ഏഴ് തീയതികളിലായിരുന്നു നീറ്റ് പരീക്ഷ നടന്നത്. ചോദ്യപ്പേപ്പറില്‍ ഉണ്ടായിരുന്ന ചില ചോദ്യങ്ങള്‍ ഗസ് പേപ്പറില്‍ ഉണ്ടായിരുന്നുവെന്ന് കാട്ടി നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്ക് പരാതി ലഭിച്ചു. ഉടൻതന്നെ ഉന്നത വിദ്യാഭ്യാസ വകുപ്പ് അടിയന്തര അന്വേഷണം പ്രഖ്യാപിക്കുകയും ഇത് സർക്കാർ ഏജൻസിക്ക് കൈമാറുകയും ചെയ്തു. മെയ് 12ന് സംസ്ഥാന ഏജൻസികളെ ബന്ധപ്പെട്ട ശേഷം ചോദ്യപേപ്പർ ചോർച്ച സ്ഥിരീകരിച്ചുവെന്നും മന്ത്രി അറിയിച്ചു.
തട്ടിപ്പുകാരായ ഉദ്യോഗാർത്ഥികളുടെ ചതിക്കുഴികളോ വിദ്യാഭ്യാസ മാഫിയയുടെ ഗൂഢാലോചനകളോ കാരണം അർഹരായ ഒരു വിദ്യാർത്ഥിക്കും അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാൻ തങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഈ തീരുമാനം രാജ്യത്തുടനീളം, പ്രത്യേകിച്ച്‌ വിദ്യാർത്ഥി സമൂഹത്തിനിടയില്‍ രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ക്ക് വഴിവെച്ചു. തങ്ങള്‍ ഈ രണ്ട് കാഴ്ചപ്പാടുകളെയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിന് ഒരു പരിഹാരം കണ്ടെത്തുക എന്നത് ഉത്തരവാദിത്തമായി കണക്കാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post