പ്രവാസികള്‍ക്ക് തിരിച്ചടി: ദുബായിലേക്ക് വിമാന നിയന്ത്രണം; ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു


ഡല്‍ഹി: പശ്ചിമേഷ്യയിലെ ഇറാൻ സംഘർഷം ദുബായ് വിമാന സർവീസുകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി വിദേശ വിമാനക്കമ്ബനികള്‍ക്ക് ദുബായിലേക്ക് ദിവസേന ഒരു സർവീസ് മാത്രമായി അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.നിലവിലെ അറിയിപ്പ് പ്രകാരം 2026 മെയ് 31 വരെ ഈ നിയന്ത്രണം തുടരും.

ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ് തുടങ്ങിയ ഇന്ത്യൻ വിമാനക്കമ്ബനികള്‍ക്കാണ് ഈ നീക്കം വലിയ തിരിച്ചടിയായിരിക്കുന്നത്. എമിറേറ്റ്‌സ്, ഫ്ലൈദുബായ് തുടങ്ങിയ യുഎഇ വിമാനക്കമ്ബനികള്‍ സർവീസുകള്‍ പുനഃസ്ഥാപിക്കുമ്ബോള്‍, ഇന്ത്യൻ കമ്ബനികള്‍ക്ക് നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദാക്കേണ്ടി വരുന്നു. ഇത് വിപണിയില്‍ ഒരു അസമമായ മത്സരം സൃഷ്ടിക്കുന്നതായി ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് ആശങ്ക പ്രകടിപ്പിച്ചു.

സർവീസുകള്‍ കുറഞ്ഞതും ഇന്ധനവില വർദ്ധിച്ചതും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയരാൻ കാരണമായി. രണ്ട് മാസം മുൻപ് ഏകദേശം 18,380 രൂപയ്ക്ക് ലഭിച്ചിരുന്ന മുംബൈ-ദുബായ് മടക്ക ടിക്കറ്റിന് ഇപ്പോള്‍ 1,06,507 രൂപ വരെ നല്‍കേണ്ട അവസ്ഥയാണ്. ചില റൂട്ടുകളില്‍ 480 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ ദീർഘദൂര യാത്രകളെയും ഇന്ധനവില വർദ്ധനവ് സാരമായി ബാധിച്ചിട്ടുണ്ട്.

മെയ് അവസാനം വരെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് യാത്രയുടെ കാര്യത്തില്‍ നിലവില്‍ ഉറപ്പില്ലെങ്കിലും എമിറേറ്റ്സ് ഉള്‍പ്പെടെയുള്ള കമ്ബനികള്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. ഏപ്രില്‍ 2 മുതലുള്ള പുതിയ ബുക്കിംഗുകളില്‍ അധിക ഫീസ് ഇല്ലാതെ തീയതി മാറ്റാൻ സാധിക്കും. മെയ് 31 വരെയുള്ള യാത്രകളില്‍ വിമാനം റദ്ദാക്കപ്പെട്ടാല്‍ യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ടായി ലഭിക്കും. കൂടാതെ 2026 ജൂണ്‍ 15-ന് മുൻപുള്ള യാത്രകള്‍ക്കായി ടിക്കറ്റുകള്‍ റീബുക്ക് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്.

Post a Comment

Previous Post Next Post