പശ്ചിമേഷ്യയില്‍ സംഘർഷം ശക്തമായതിനെ തുടർന്ന് തിങ്കളാഴ്ച ഇന്ത്യൻ ഓഹരി വിപണിയില്‍ വലിയ ഇടിവ് അനുഭവപ്പെട്ടു. ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 105 ഡോളറിന് മുകളിലേക്ക് ഉയർന്നതോടെ സാമ്ബത്തിക വളർച്ചയും പണപ്പെരുപ്പവും സംബന്ധിച്ച ആശങ്കകള്‍ വർധിച്ചു.ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരായ ഇന്ത്യയ്ക്ക് മേല്‍ ഇതു വലിയ സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്.
വിദേശ നിക്ഷേപകരുടെ തുടർച്ചയായ പിന്മാറ്റവും വിപണിയെ ബാധിച്ചു. അതേസമയം ഇന്ത്യൻ രൂപയും സമ്മർദ്ദത്തിലായി; ഡോളറിനെതിരെ രൂപയുടെ മൂല്യം താഴ്ന്നതോടെ ഇറക്കുമതി ചെലവ്, പ്രത്യേകിച്ച് ക്രൂഡ് ഓയില്‍ ചെലവ്, കൂടുമെന്ന ആശങ്ക ഉയർന്നു.
വിപണി തുറന്നപ്പോള്‍ താനെ സെൻസെക്സ് 2,000 പോയിന്റിലധികം ഇടിഞ്ഞപ്പോള്‍ നിഫ്റ്റി 24,000 പോയിന്റിനും താഴെയ്ക്ക് കൂപ്പുകുത്തി. മേഖലകളില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി പിഎസ്‍യു ബാങ്ക് സൂചികയിലാണ്. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷ്യല്‍ സർവീസസ് സൂചികകളും സമ്മർദ്ദം നേരിട്ടു. നിഫ്റ്റി മിഡ്‌ക്യാപും നിഫ്റ്റി സ്മോള്‍ക്യാപും ഏകദേശം മൂന്ന് ശതമാനം താഴ്ന്നു. ഇതേസമയം നിഫ്റ്റി ഐ.ടി സൂചികയാണ് ഏറ്റവും കുറഞ്ഞ ഇടിവ് രേഖപ്പെടുത്തി മികച്ച പ്രകടനം കാഴ്ചവെച്ചത്.
നിഫ്റ്റിയുടെ പ്രാരംഭ സൂചന സൂചികയായ ഗിഫ്റ്റ് നിഫ്റ്റിയും താഴ്ന്ന് 23,761.50 പോയിന്റ് ആയി. ഏഷ്യയിലെ മറ്റ് പ്രധാന വിപണികളും കനത്ത ഇടിവ് നേരിട്ടു. ജപ്പാനിലെ നിക്കെയ് 6 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ ദക്ഷിണ കൊറിയയുടെ കോസ്പിയും താഴ്ന്നു.
Post a Comment