കണ്ണൂർ: ജില്ലയില്‍ പാചകവാതക ക്ഷാമം ഗുരുതരമായതോടെ ഹോട്ടലുകളും ബേക്കറികളും അടക്കമുള്ള വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍.
ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇൻഡേൻ എന്നീ പൊതുമേഖലാ കമ്പനികള്‍ വഴിയുള്ള ഏജൻസികള്‍ക്ക് ദിവസങ്ങളായി വാണിജ്യ സിലിണ്ടർ സ്റ്റോക്ക് ലഭിക്കാത്ത സ്ഥിതിയാണ്.
ജില്ലയില്‍ പ്രതിദിനം ആയിരത്തോളം വാണിജ്യ സിലിണ്ടറുകളാണ് വിവിധ ഏജൻസികള്‍ മുഖേന സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ മൂന്ന് ദിവസമായി ലോഡ് എത്തുന്നില്ലെന്നും ലഭിച്ചാല്‍ തന്നെ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും നല്‍കരുതെന്ന് കർശന നിർദ്ദേശമുണ്ടെന്നും നഗരത്തിലെ ഗ്യാസ് ഏജൻസി ഉടമ വ്യക്തമാക്കി. ആശുപത്രി, മിലിട്ടറി, സർക്കാർ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുൻഗണന നല്‍കണമെന്ന് കമ്പനികള്‍ ഏജൻസി ഉടമകള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യൻ സംഘർഷം നീണ്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ എല്‍.പി.ജി വില ഉയരുന്നതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുകയാണ്. മംഗലാപുരത്തു നിന്ന് ലോഡ് കൊണ്ടുവരുന്ന സ്വകാര്യ ഏജൻസികള്‍ ഇപ്പോഴും വിതരണം തുടരുന്നതാണ് ഏക ആശ്വാസമെങ്കിലും കാലതാമസം ഗണ്യമായി വർദ്ധിച്ചിരിക്കുകയാണ്.
ഗാർഹിക ഉപഭോക്താക്കള്‍ക്ക് ഇതുവരെ നേരിട്ടുള്ള ദുരിതം ആരംഭിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ വിതരണം തടസ്സപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനോടകം ചില നിയന്ത്രണങ്ങള്‍ ഗാർഹിക മേഖലയിലും നടപ്പാക്കിക്കഴിഞ്ഞു സിലിണ്ടർ ലഭിച്ച് 25 ദിവസം പൂർത്തിയായ ശേഷം മാത്രമേ അടുത്ത ബുക്കിംഗ് സ്വീകരിക്കൂ. ഫോണ്‍ ബുക്കിംഗിനും ഇതേ കാലതാമസം ബാധകമാണ്.
ഉടൻ ഇടപെടലും ക്ഷാമം പരിഹരിക്കലും ഉണ്ടായില്ലെങ്കില്‍ ഭക്ഷ്യ, ഹോട്ടല്‍ മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാകും.
Post a Comment