രാജഗിരിയിലെ കബനി ബ്ലൂ മെറ്റൽസ് ക്വാറിയിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന പാറകൾ ഉടൻ നീക്കാനും ക്വാറിയുടെ പ്രവർത്തനംതാൽക്കാലികമായി നിർത്തിവയ്ക്കാനും കലക്ടർ അരുൺ കെ.വിജയൻഉത്തരവിട്ടതായി ചെറുപുഴ പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജിസ്റ്റ്, പയ്യന്നൂർ തഹസിൽദാർ, ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നൽകിയ റിപ്പോർട്ടിന്റെഅടിസ്ഥാനത്തിലാണു ദുരന്ത നിവാരണ അതോറിറ്റിചെയർമാൻകൂടിയായ കലക്ടറുടെ ഉത്തരവ്.
ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനിടെ 23ന് ഉച്ചകഴിഞ്ഞ് 3ന് കൂറ്റൻ പാറകൾ ഉരുണ്ടിറങ്ങി രാജഗിരി -ജോസ്ഗിരി റോഡിൽ വീണു ഗതാഗതം സ്തംഭിക്കുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തസാഹചര്യത്തിലാണു ക്വാറിയുടെ പ്രവർത്തനം താൽക്കാലിമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.
അപകടഭീഷണിയുയർത്തുന്ന പാറകൾ ഒരു മാസത്തിനുള്ളിൽ ക്വാറിയുടമ തന്നെ സുരക്ഷിതമായി നീക്കം ചെയ്യണം. പാറ നീക്കം ചെയ്യുന്ന പ്രവൃത്തിക്ക് ആവശ്യമെങ്കിൽ മാത്രം സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാനും അനുമതി നൽകി. നിർദേശം പാലിക്കാത്ത പക്ഷം ദുരന്ത നിവാരണ നിയമപ്രകാരം ക്വാറിയുടമയ്ക്ക് എതിരെ നിയമനടപടി സ്വീകരിക്കും.
ജില്ലാ ദുരന്തനിവാരണ അതോറിറ്റി, പഞ്ചായത്ത്, ജിയോളജി എന്നി വകുപ്പുകളുടെ നേതൃത്വത്തിൽക്വാറിയിൽ സംയുക്ത പരിശോധന നടത്തി, അപകട ഭീഷണി ഒഴിവാക്കിയിട്ടുണ്ടെന്ന് 40 ദിവസത്തിനുള്ളിൽ ഉറപ്പുവരുത്തണം. ക്വാറിയുടമ പരിസ്ഥിതികാനുമതി ഹാജരാക്കിയാൽ മാത്രം തുടർപ്രവർത്തനം നടത്തുന്നതിനുള്ള തീരുമാനം എടുക്കാം. ഇതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ ജിയോളജിസ്റ്റിനെ ചുമതലപ്പെടുത്തി കലക്ടർ ഉത്തരവിറക്കിയതായും പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ, വൈസ് പ്രസിഡന്റ് സതീശൻ കാർത്തികപ്പള്ളി, സ്ഥിരസമിതി അധ്യക്ഷരായ ലളിത ബാബു, കെ.ഡി.പ്രവീൺ, ലീന വില്യംസ്, പഞ്ചായത്ത് അംഗങ്ങളായ പി.ജെ. ജോസ്, ജമീല കോളയത്ത്, ടി.പി.ചന്ദ്രൻ എന്നിവർ പറഞ്ഞു.
Post a Comment