സിനിമയെ വെല്ലുന്ന 'ചോക്ലേറ്റ് ഹെയ്സ്റ്റ്'; യൂറോപ്പില്‍ 12 ടണ്‍ കിറ്റ്കാറ്റ് കടത്തി - 4 ലക്ഷം ചോക്ലേറ്റുകള്‍ കാണാനില്ല


യുറോപ്പ്: സിനിമകളെ വെല്ലുന്ന രീതിയിലുള്ള വൻ മോഷണങ്ങള്‍ പലപ്പോഴും വാർത്തയാകാറുണ്ടെങ്കിലും യൂറോപ്പിനെ ഇപ്പോള്‍ അമ്പരപ്പിച്ചിരിക്കുന്നത് അല്പം വിചിത്രമായ ഒരു 'ചോക്ലേറ്റ് ഹെയ്സ്റ്റ്' ആണ്.ലോകപ്രശസ്ത സ്വിസ് കമ്പനിയായ നെസ്‌ലെയുടെ പന്ത്രണ്ട് ടണ്ണിലധികം വരുന്ന കിറ്റ്കാറ്റ് ചോക്ലേറ്റ് ബാറുകളാണ് അതിസാഹസികമായി മോഷ്ടിക്കപ്പെട്ടത്.
ഈസ്റ്റർ ആഘോഷങ്ങള്‍ക്കായി വിപണി ഒരുങ്ങുന്നതിനിടെ നടന്ന ഈ കൊള്ളയില്‍ ഏകദേശം 4,13,793 കിറ്റ്കാറ്റ് ബാറുകളാണ് കമ്പനിക്ക് നഷ്ടമായത്. ഇറ്റലിയിലെ നിർമ്മാണ കേന്ദ്രത്തില്‍ നിന്നും പോളണ്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ഈ കൂറ്റൻ ചോക്ലേറ്റ് ശേഖരം കടത്തിയത്.
യാത്രാമധ്യേ വിവിധ രാജ്യങ്ങളില്‍ വിതരണം ചെയ്യാനായി പോയ ട്രക്ക് ഉള്‍പ്പെടെ മോഷ്ടാക്കള്‍ തട്ടിയെടുക്കുകയായിരുന്നു എന്നാണ് വിവരം. ഇറ്റലിയിലെയും പോളണ്ടിലെയും പോലീസ് സേനകളും നെസ്‌ലെ കമ്പനിയും സംയുക്തമായി ഈ 'മധുരമുള്ള' മോഷണത്തിന് പിന്നാലെയാണെങ്കിലും കൃത്യമായി എവിടെ വെച്ചാണ് മോഷണം നടന്നതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
മോഷ്ടിക്കപ്പെട്ട ചോക്ലേറ്റുകള്‍ കരിഞ്ചന്ത വഴി വിറ്റഴിക്കാനാണ് സാധ്യതയെന്ന് നെസ്‌ലെ കരുതുന്നു. എന്നാല്‍ തങ്ങളുടെ പക്കലുള്ള പ്രത്യേക 'ബാച്ച്‌ കോഡുകള്‍' ഉപയോഗിച്ച്‌ മോഷ്ടാക്കളെ കുടുക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.
വില്‍പന കേന്ദ്രങ്ങളില്‍ ഈ ചോക്ലേറ്റുകള്‍ സ്കാൻ ചെയ്യുമ്പോള്‍ അത് തിരിച്ചറിയാനുള്ള സംവിധാനം വ്യാപാരികളുമായി ചേർന്ന് കമ്പനി ഒരുക്കിയിട്ടുണ്ട്. ഈസ്റ്റർ വിപണിയില്‍ വൻ ലാഭം ലക്ഷ്യമിട്ട് നടത്തിയ ഈ ആസൂത്രിത നീക്കം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കാൻഡി കൊള്ളകളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്.

Post a Comment

Previous Post Next Post