ആലക്കോട്: തേങ്ങ,കൊപ്ര വിലയിലെ ഇടിയുമ്പോഴും ചിരട്ടയ്ക്ക് വൻ മാർക്കറ്റ്. പച്ചത്തേങ്ങ വില എണ്‍പത്തിരണ്ടില്‍ നിന്നും അറുപതും അൻപത്തിയഞ്ചും രൂപയിലേക്ക് ഇടിയുമ്പോഴും ഒരു കിലോ ചിരട്ടയ്ക്ക് 25 മുതല്‍ മുപ്പതു രൂപ വരെയാണ് ലഭിക്കുന്നത്.
കിലോയ്ക്ക് രണ്ടു രൂപയോളമായിരുന്നു നേരത്തെ ചിരട്ട വില. ഇതാണ് ഇപ്പോള്‍ ഇത്രയേറെ ഉയർന്നത്. ഒരു തേങ്ങയുടെ ചിരട്ടയ്ക്ക് മാത്രം 2 രൂപ ലഭിക്കും. മുൻകാലങ്ങളില്‍ ഹോട്ടലുകളിലും ബേക്കറികളിലും ഇന്ധനമെന്ന നിലയില്‍ ഉപയോഗിച്ചിരുന്ന ചിരട്ടയുടെ വ്യാവസായിക ഉപയോഗമാണ് ഇത്രയ്ക്ക് ഡിമാൻഡ് വർദ്ധിപ്പിച്ചത്.
ഇതുവഴി കരിക്കുണ്ടായ ഡിമാന്റാണ് ചിരട്ടയുടെ ശുക്രദശ തെളിഞ്ഞത്. തേങ്ങ വിലയില്‍ വർദ്ധനവുണ്ടായിരുന്ന സമയത്ത് കർഷകർ പച്ച തേങ്ങ വില്‍ക്കാൻ തുടങ്ങിയതോടെ ചിരട്ടയുടെ ലഭ്യത കുറഞ്ഞിരുന്നു.ഈ സമയത്താണ് വില കൂടിതുടങ്ങിയത്.
മലയോരത്ത് വീടുകളില്‍ നിന്നു ചിരട്ട ശേഖരിക്കുന്നതിനായി ദിവസവും നിരവധി ഏജന്റുമാരാണ് വാഹനങ്ങളുമായി എത്തുന്നത്. കോഴിക്കോട് ഭാഗത്തു നിന്നുള്ളവരാണ് കണ്ണൂരിലെ മലയോരത്തെത്തി ചിരട്ട ശേഖരിക്കുന്നത്. ഇവ പിന്നീട് തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ മൊത്തവ്യാപാരികള്‍ക്ക് കൈമാറിയ ശേഷം വലിയ ലോഡുകളായി തമിഴ്നാട്, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിലേക്കു കയറ്റി അയക്കുകയാണ്. തമിഴ്നാട്ടിലെ കാങ്കയം, ഉദുമല്‍പേട്ട., കോയമ്പത്തൂർ, തൂത്തുക്കുടി എന്നിവിടങ്ങളും കർണാടകത്തിലെ തുംകൂറിലുമാണ് കരിനിർമ്മാണ കമ്പനികള്‍ ഉള്ളത്. ഇറ്റലി, ചൈന, ജപ്പാൻ, ജർമ്മനി, ഗള്‍ഫ് രാജ്യങള്‍ എന്നിവടങ്ങളിലേക്കും ചിരട്ടക്കരി കയറ്റുമതി ചെയ്യുന്നുണ്ട്.
Post a Comment