'ഉപയോഗിച്ച വസ്ത്രം പോലെ മകളെ അവൻ ഉപേക്ഷിച്ചു'; കമലേശ്വരത്തെ ആത്മഹത്യയില്‍ മരുമകനെതിരെ ഗുരുതര ആരോപണങ്ങള്‍, ആത്മഹത്യാകുറിപ്പ് പുറത്ത്


തിരുവനന്തപുരം: കമലേശ്വരത്ത് ജീവനൊടുക്കിയ അമ്മയുടേയും മകളുടേയും ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നു.
മകളുടെ ഭർത്താവിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. 6 വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് കടുത്ത നടപടിക്ക് കാരണമെന്നാണ് ആരോപണം.
മകള്‍ ഗ്രീമയും മരുമകൻ ഉണ്ണികൃഷ്ണനും 25 ദിവസമാണ് ഒന്നിച്ച്‌ താമസിച്ചത്. ഉണ്ണികൃഷ്ണൻ ഉപയോഗിച്ച ഉടുപ്പ് പോലെ മകളെ ഉപേക്ഷിച്ചുവെന്നും മകള്‍ കെഞ്ചി കരഞ്ഞിട്ടും അവന് വേണ്ടെന്നും കുറിപ്പില്‍ പറയുന്നു. പിരിയാൻ തക്ക കാരണങ്ങളൊന്നുമില്ലെന്നും എന്തൊക്കെയോ നിസാര കാരണങ്ങളാണ് പറയുന്നതെന്നും കുറിപ്പിലുണ്ട്.
അപമാനഭാരം ഇനിയും സഹിക്കാൻ വയ്യെന്നും മടുത്തു മതിയായെന്നും സജിതയും ഗ്രീമയും വ്യക്തമാക്കുന്നു. ഈ സ്വത്തുക്കള്‍ എല്ലാം ഒരു പെണ്ണിന്റെ ശാപം വീണതാണെന്നും ഉണ്ണിയും ഉണ്ണിയുടെ സഹോദരന്മാരും ഈ സ്വത്തുക്കള്‍ അനുഭവിക്കാൻ ഇടവരരുതെന്നും ആത്മഹത്യാക്കുറിപ്പില്‍ വിശദമാക്കുന്നുണ്ട്.കമലേശ്വരം ആര്യൻകുഴിക്ക് സമീപം ശാന്തിഗാർഡൻസില്‍ പരേതനായ രാജീവിന്റെ ഭാര്യ എസ്.എല്‍. സജിത (54), മകള്‍ ഗ്രീമ എസ്. രാജ് (30) എന്നിവരെയാണ് ബുധനാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ താഴത്തെ നിലയിലെ സോഫയിലാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
200 പവനും വീടും സ്ഥലവും സ്ത്രീധനമായി നല്‍കി. ഇരുവരും ആത്മഹത്യ ചെയ്തത് സയനൈഡ് കഴിച്ചാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്ന മരുമകനെതിരെയാണ് ആരോപണം. ഇയാളിപ്പോള്‍ നാട്ടിലാണ്.ഇരുവരുടെയും പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.
ആത്മഹത്യയില്‍ പൂന്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച ഉച്ചയോടെ സജിതയും മകളും ബന്ധുക്കള്‍ക്ക് വാട്സ്‌അപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചിരുന്നു. മകളുടെ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങള്‍ മൂലം ജീവനൊടുക്കുന്നുവെന്നും മരുമകൻ മകളെ ഉപേക്ഷിച്ചുവെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നുമായിരുന്നു ഇവരുടെ അവസാന സന്ദേശത്തിലുള്ളത്.
ഗ്രീമയുടെ വിവാഹം കഴിഞ്ഞിട്ട് ആറുവർഷമായി, ഭർത്താവ് അയർലാൻഡില്‍ ജോലി ചെയ്യുകയാണെന്നാണ് ബന്ധുക്കള്‍ നല്‍കുന്നത്. 200 പവനും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹം. എന്നാല്‍ ഭർത്താവ് മാനസികമായി പീഡിപ്പിച്ചിരുന്നതായി യുവതി വിശദമാക്കിയതായാണ് ബന്ധുക്കള്‍ പറയുന്നത്. അടുത്തിടെ ഒരു മരണാന്തര ചടങ്ങില്‍ വച്ച്‌ കണ്ടപ്പോള്‍ വിവാഹ മോചനം നേടുന്ന കാര്യം ഭർത്താവ് സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അപമാനഭാരം താങ്ങാനാവുന്നില്ലെന്ന് വിശദമാക്കി അമ്മയും മകളും ജീവനൊടുക്കിയത്.

Post a Comment

Previous Post Next Post