ന്യൂഡൽഹി∙ ബാങ്കിൽ നിന്ന് ചെക്ക് മാറിയെടുക്കുന്ന നടപടി വേഗത്തിലാക്കാനുള്ള പുതിയ സംവിധാനവുമായി ബന്ധപ്പെട്ട സാങ്കേതികത്തകരാറുകൾ ഭൂരിഭാഗവും പരിഹരിച്ചതായി നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). കഴിഞ്ഞ 4ന് പുതിയ സംവിധാനം നിലവിൽവന്നെങ്കിലും സാങ്കേതികപ്രശ്നങ്ങൾ മൂലം ചെക്ക് മാറിയെടുക്കൽ പ്രക്രിയ താളംതെറ്റിയിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ അടക്കം റിസർവ് ബാങ്കിന് കത്തയച്ചിരുന്നു.ഇതുവരെ 1.49 കോടി ചെക്കുകളിലായി 8.49 ലക്ഷം കോടി രൂപ പുതിയ സംവിധാനം വഴി മാറിയെടുത്തിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സാങ്കേതികപ്രശ്നങ്ങൾ ഏറെക്കുറേ പരിഹരിച്ചതായും വരും ദിവസങ്ങളിൽ ബാക്കി പ്രശ്നങ്ങൾ കൂടി തീർക്കുമെന്നും എൻപിസിഐ അറിയിച്ചു.
ചെക്ക് മാറിയെടുക്കാൻ ദിവസങ്ങൾ കാത്തിരിക്കേണ്ട എന്നതാണ് പുതിയ സംവിധാനത്തിന്റെ മെച്ചം. നിലവിൽ ചെക്ക് മാറി പണം ലഭിക്കാൻ കുറഞ്ഞത് 2 ദിവസമെടുക്കാറുണ്ട്. ഒരു ദിവസം ലഭിക്കുന്ന ചെക്കുകൾ ഒരുമിച്ച് (ബാച്ച് പ്രോസസിങ്) നിശ്ചിതസമയത്ത് സ്കാൻ ചെയ്ത് അയയ്ക്കുകയാണ് നിലവിലെ രീതി. ഇതിനു പകരം ബാങ്കിൽ ചെക്ക് ലഭിക്കുന്ന മുറയ്ക്ക് തന്നെ സിടിഎസ് സംവിധാനം വഴി സ്കാൻ ചെയ്ത് അയയ്ക്കും. ഇതുവഴി മണിക്കൂറുകൾക്കുള്ളിൽ തന്നെ പണം ലഭിക്കും.
Post a Comment