ആലപ്പുഴയില്‍ നാലാം ക്ലാസ്സുകാരിക്ക് നേരെ പിതാവിന്റെയും രണ്ടാനമ്മയുടെയും പീഡനം; കുട്ടിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു


ആലപ്പുഴ : നൂറനാട് പിതാവും രണ്ടാനമ്മയും ചേർന്ന് മർദിച്ച നാലാം ക്ലാസ്സുകാരിയുടെ സംരക്ഷണം വല്യമ്മ ഏറ്റെടുത്തു.സിഡബ്ല്യൂസി സംരക്ഷണം നല്‍കാമെന്ന് അറിയിച്ചെങ്കിലും വല്യമ്മയ്‌ക്കൊപ്പം നിന്നോളാമെന്നും അച്ഛനോട് ഇനി ഉപദ്രവിക്കരുതെന്ന് പറഞ്ഞാല്‍ മതിയെന്നും കുട്ടി സി ഡബ്ല്യൂസിയെ അറിയിച്ചതിനെ തുടർന്നാണിത്. ഔദ്യോഗിക പത്രം വല്യമ്മ ഏറ്റുവാങ്ങി. മികച്ച വിദ്യാഭ്യാസം നല്‍കി കുട്ടിയെ വളർത്തുമെന്ന് വല്യമ്മ ഉറപ്പ് നല്‍കിയതായി സിഡബ്ല്യൂസി ചെയർപെഴസണ്‍ സതീദേവി അറിയിച്ചു.
കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും പ്രതികരിച്ചു. ഇതിനു പിന്നാലെയാണ് ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി ഏഴു ദിവസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കാനാണ് ശിശുക്ഷേമ സമിതി ജില്ലാ ഓഫീസറോടും നൂറനാട് പൊലീസിനോടും ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.
കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശകമ്മീഷൻ അറിയിച്ചിരുന്നു. റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമെങ്കില്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കും. സംഭവത്തിനുശേഷം ആദിക്കാട്ടുകുളങ്ങരയിലെ ബന്ധുവീട്ടിലെത്തിച്ച കുട്ടിയെ പ്രതിയായ പിതാവ് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് കൊല്ലം ശൂരനാടുള്ള കുടുംബവീട്ടിലേക്ക് കുട്ടിയെ മാറ്റിയത്. പ്രതികളെ പിടികൂടാത്തതിനാല്‍ ബന്ധു വീടുകളില്‍ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലന്നാണ് വിലയിരുത്തല്‍. പ്രതികളായ മാതാപിതാക്കളെ പിടികൂടാൻ ആലപ്പുഴ എസ്പി മോഹന ചന്ദ്രൻ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. നൂറനാട് എസ് എച്ച്‌ ഒ ശ്രീകുമാർ നേതൃത്വം നല്‍കുന്ന എട്ടംഗ സംഘം പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.

Post a Comment

Previous Post Next Post