ശ്രീകണ്ഠാപുരം : കണ്ണൂർ ജില്ലയുടെ മലയോര മേഖലയില്‍ കാട്ടുപന്നികള്‍ അകാരണമായി ചാവുന്നത് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.കഴിഞ്ഞ ഒരാഴ്ച്ചയായി ചന്ദനക്കാംപാറ മേഖലയിലെ ഒന്നാംപാലം, മാവുംതോട്, നറുക്കുംചീത്ത എന്നിവിടങ്ങളിലും പൈസക്കരിയിലെ ചില സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളിലുമാണ് കാട്ടുപന്നികള്‍ ചത്തുകിടക്കുന്നതായി കാണപ്പെട്ടത്. മുൻകാലങ്ങളില്‍ വേട്ടക്കാർ വയ്ക്കുന്ന കെണികളില്‍ കുടുങ്ങി പന്നികളടക്കമുള്ള കാട്ടു മൃഗങ്ങള്‍ ചത്തിട്ടുണ്ടെങ്കിലും ഇപ്പോള്‍ അങ്ങനെയൊന്നും ഇല്ലാതെതന്നെ പന്നികള്‍ വ്യാപകമായി ചാകുന്നതിലാണ് ജനങ്ങള്‍ ആശങ്കയിലായിരിക്കുന്നത്.
പന്നികള്‍ക്ക് പകർച്ചവ്യാധി പോലെയുള്ള എന്തെങ്കിലും രോഗം ബാധിച്ചതിനാലാണോ ഇത്തരത്തില്‍ ദിവസവും നിരവധി പന്നികളെ ചത്ത നിലയില്‍ കാണുന്നതെന്നാണ് സംശയമുയരുന്നത്. ഇങ്ങനെ ചത്ത പന്നികളെ കാണുമ്ബോള്‍ ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചാലും അവർ സ്ഥലത്തെത്തുകയോ പന്നികളെ പോസ്റ്റ്മോർട്ടം ചെയ്ത് പരിശോധിക്കാനോ തയാറാവുന്നില്ലെന്നും പരാതിയുണ്ട്.
പന്നികള്‍ ചത്തുകിടക്കുന്നതായി ഫോറസ്റ്റ് ഓഫീസില്‍ വിവരമറിയിച്ചാല്‍ സ്ഥലം ഉടമകള്‍ തന്നെ അതിനെ കുഴിച്ചുമൂടാനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ പറയുന്നത്. വനം വകുപ്പിൻ്റെ ഈ നിലപാടും പ്രദേശവാസികളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പന്നികള്‍ ചത്തോടുങ്ങുന്നതിനു പിന്നില്‍ ആഫ്രിക്കൻ പന്നി പനി പോലെ മാരകമായ രോഗബാധയുണ്ടോയെന്നും അത് നാട്ടിലെ വളർത്തു മൃഗങ്ങളിലേക്കും ഫാമുകളില്‍ വളർത്തുന്ന പന്നികള്‍ അടക്കമുളള മൃഗങ്ങളിലേക്കും പടർന്നിട്ടുണ്ടോയെന്ന കാര്യത്തെ കുറിച്ചു ഉടൻ തന്നെ പരിശോധന നടത്തണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
Post a Comment