കുടിയന്മാര്‍ക്ക് നിരാശ; വീട്ടിലേക്ക് മദ്യം എത്തില്ല; ബെവ്കോ ശുപാര്‍ശ അംഗീകരിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ

തിരുവനന്തപുരം: മദ്യത്തിന്റെ ഡോർ ഡെലിവറി ശുപാർശ അംഗീകരിക്കില്ലെന്ന് സർക്കാർ. സംസ്ഥാനത്ത് ഓണ്‍ലൈനിലൂടെ മദ്യം വില്‍ക്കുന്നതിനുള്ള തീരുമാനവുമായി ഇന്നലെയാണ് ബെവ്കോ മുന്നോട്ട് വന്നത്.ബെവ്കോ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് സർക്കാർ തലത്തില്‍ ധാരണയായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വർഷത്തില്‍ വിവാദം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. വീട്ടിലേക്ക് മദ്യം എത്തുന്നതില്‍ ബാർ ഉടമകളും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
വരുമാന വര്‍ധനവ് ലക്ഷ്യമിട്ടാണ് ഓണ്‍ലൈനിലൂടെ നിബന്ധനകള്‍ക്ക് വിധേയമായി മദ്യവില്‍പ്പനക്കൊരുങ്ങുന്നത്. ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്കായി ബെവ്‍കോ മൊബൈല്‍ ആപ്ലിക്കേഷനും തയ്യാറാക്കിയിരുന്നു. സ്വിഗ്ഗിയടക്കമുള്ള ഓണ്‍ലൈൻ ഡെലിവറി പ്ലാറ്റ്ഫോമുകള്‍ താത്പര്യം അറിയിച്ച്‌ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് ബെവ്കോ എംഡി ഹർഷിത അത്തല്ലൂരി വ്യക്തമാക്കിയിരുന്നത്. മൂന്നുവര്‍ഷം മുമ്ബും സര്‍ക്കാരിനോട് ഓണ്‍ലൈൻ മദ്യവില്‍പ്പനയ്ക്ക് അനുമതി തേടിയിരുന്നു. എന്നാല്‍, സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല.
23വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും ഓണ്‍ലൈനില്‍ മദ്യം വാങ്ങാൻ കഴിയുക എന്നാണ് ശുപാര്‍ശയില്‍ പറഞ്ഞിരുന്നത്. മദ്യം നല്‍കുന്നതിന് മുമ്ബ് പ്രായം തെളിയിക്കുന്ന രേഖ നല്‍കണം. മദ്യവില്‍പ്പന വര്‍ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിനോദ സഞ്ചാരികളടക്കം വീര്യം കുറഞ്ഞ മദ്യം പുറത്തിറക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതര്‍ വ്യക്തമാക്കിയത്. വിദേശ നിര്‍മിത ബിയര്‍ വില്‍പ്പനയും അനുവദിക്കണമെന്ന് ബെവ്കോ ആവശ്യപ്പെട്ടിരുന്നു

Post a Comment

Previous Post Next Post