വികലാംഗനാണെങ്കിലും എന്തിനും മടിയില്ലാത്ത ക്രൂരന്‍; നഗരത്തിലൂടെ പകല്‍ വെളിച്ചത്തില്‍ നടന്നത് കൂസലില്ലാതെ; കിണറ്റില്‍ ഒളിച്ചതും സാഹസികമായി

കണ്ണൂര്‍ ജയിലില്‍ നിന്നും രക്ഷപ്പെട്ട ഗോവിന്ദച്ചാമി നഗരത്തിലൂടെ പകല്‍ വെളിച്ചത്തില്‍ നടന്നു പോയത് ഒരു കൂസലുമില്ലാതെ.തലയില്‍ ഒരു തുണിക്കെട്ട് വച്ച ശേഷം പകുതിയില്ലാത്ത കൈ ഒളിപ്പിച്ചായിരുന്നു ഇയാള്‍ നടന്നു പോയത്. കറുത്ത പാന്റും നീല ഷര്‍ട്ടുമായിരുന്നു വേഷം. തനിക്കു വേണ്ടി നഗരം മുഴുവന്‍ പോലീസ് അരിച്ച്‌ പറക്കുന്നത് ഗോവിന്ദച്ചാമിയെ അലട്ടിയില്ല. കാരണം അത്രയും ക്രൂരനായ ക്രിമിനലാണ് അയാള്‍.
റോഡിലൂടെ നടന്നു പോകുന്ന ഒരാളെ കണ്ട് ബൈക്കില്‍ എത്തിയ വിനോജിന് തോന്നിയ സംശയമാണ് പിടിയിലാകുന്നതില്‍ നിര്‍ണ്ണായകമായത്. ബൈക്ക് നിര്‍ത്തിയ ശേഷം സമീപത്തുണ്ടായിരുന്ന ഒരു ഓട്ടോ ഡ്രൈവറെ ഇക്കാര്യം അറിയിച്ചു. പിന്നാലെ ഡാ ഗോവിന്ദച്ചാമി എന്ന് വിളിച്ചു. ഇതോടെയാണ് കാടുപിടിച്ച്‌ കിടക്കുന്ന ഒരു പറമ്ബിലേക്ക് മതില്‍ ചാടി ഗോവിന്ദച്ചാമി ഓടിയത്.
വിവരം അറിഞ്ഞതോടെ കണ്ണൂര്‍ തളാപ്പിലെ വീട്ടിലേക്ക് പോലീസ് പറന്ന് എത്തി. റോയി എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ ഉപേക്ഷിച്ച കെട്ടിടത്തിലാണ് ഗോവിന്ദച്ചാമി ഓടി കയറിയത്. പൊലീസ് സംഘം വീട് വളഞ്ഞതോടെ ഇയാള്‍ കിണറ്റിലേക്ക് ഇറങ്ങി ഒളിച്ചു. അവിടെ നിന്നുമാണ് പോലീസ് സാഹസികമായി പിടികൂടിയത്. വേഗത്തില്‍ ഇയാളെ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.ട്രെയിനില്‍നിന്ന് സൗമ്യ എന്ന പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഗോവിന്ദച്ചാമി. ഈ കേസില്‍
ജീവപര്യന്തം തടവിന് ശിക്ഷ അനുഭവിക്കവെയാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. രാവിലെ സെല്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് രക്ഷപ്പെട്ട വിവരം അറിയുന്നത്.
സെല്ലിന്റെ അഴികള്‍ മുറിച്ചുമാറ്റിയാണ് ഇയാള്‍ പുറത്തെത്തിയത്. തുണി ചേര്‍ത്ത് കെട്ടി മതിലിലെ ഫെന്‍സിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച്‌ പുറത്തേക്ക് ചാടുക ആയിരുന്നു.

Post a Comment

Previous Post Next Post