ചാലില്‍ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള പള്ളിമേടയുടെ ഒരുഭാഗം തകര്‍ന്നു വീണു

കണ്ണൂർ : തലശേരി ചാലില്‍ സെന്റ് പീറ്റേര്‍സ് ചര്‍ച്ചിനോട് അനുബന്ധിച്ചുള്ള പള്ളിവികാരി താമസിക്കുന്ന പള്ളിമേടയുടെ ഒരുഭാഗം തകര്‍ന്നു വീണു.
ഒരു കിടപ്പുമുറിയും ശുചിമുറിയും ഉള്‍പ്പെടെയുള്ള ഭാഗമാണ് തകര്‍ന്ന് വീണത്. അപകടം നടക്കുന്ന സമയത്ത് പള്ളിവികാരി ജോര്‍ജ് കൊറ്റിയത്ത് ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ സമീപമുണ്ടായിരുന്നു. ശബ്ദം കേട്ട് നോക്കുമ്ബോള്‍ മുകളിലെ കിടപ്പുമുറിയും ശുചിമുറിയും ഉള്‍പ്പെടെയുള്ള ഭാഗം ഇടിഞ്ഞു വീഴുന്നത് കണ്ടത്. അപകടത്തെ തുടര്‍ന്ന് റോഡിന് സമീപം ഉള്ള അരമനയുടെ മതിലും തകര്‍ന്നു. ആളപായമില്ല. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയാണ് തകര്‍ന്ന് വീണത്. കെട്ടിടം വീണതിനെ തുടര്‍ന്ന് റോഡിനോട് അനുബന്ധിച്ചുള്ള രണ്ട് കടമുറികളും ഭാഗിഗമായി തകര്‍ന്നു. ആസമയം ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സെന്റ് പീറ്റേര്‍സ് യു.പി സ്‌കുളും പള്ളി കോംപൗണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. തകര്‍ന്ന കെട്ടിടത്തിന്റെ വരാന്തയിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പോകുന്നത്. സ്‌കൂള്‍ സമയം ആകാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മത്സ്യ തൊഴിലാളികളും കടന്നുപോകുന്ന വഴിയാണിത്. കെട്ടിടത്തിന് 60 വര്‍ഷത്തിലധികം പഴക്കമുണ്ട്.

Post a Comment

Previous Post Next Post