തിരുവനന്തപുരം: വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്ബർക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.
മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂർ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്ബർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേർ ഐസൊലേഷനില്‍ ചികിത്സയിലുണ്ടെന്നും അവർ അറിയിച്ചു.ഐസൊലേഷൻ കാലം പൂർത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്ബർക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേർ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേർ ഹൈയസ്റ്റ് റിസ്കിലും 78 പേർ ഹൈ റിസ്ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈയ്ൻമെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോർഡിനോട് തീരുമാനം അറിയിക്കാൻ മന്ത്രി നിർദേശം നല്‍കി.
മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേർന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണല്‍ ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കല്‍ ഓഫീസർമാർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തില്‍ പങ്കെടുത്തു. ഐസിഎംആർ ടീമും യോഗത്തില്‍ പങ്കെടുത്തു.
Post a Comment