'പരസ്യമായി അപമാനിച്ചതിന് പ്രതികാരം'; ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസില്‍ മരുമകളുടെ സഹോദരി ലിവിയ അറസ്റ്റില്‍


ചാലക്കുടി : ഏറെ കോളിളക്കം സൃഷ്ട്ടിച്ച ചാലക്കുടി വ്യാജ ലഹരി കേസില്‍ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയ ജോസ് അറസ്റ്റില്‍.
പരസ്യമായി തന്നെ അപമാനിച്ചതിന് പ്രതികാരം ചെയ്തുവെന്നാണ് ലിവിയ അന്വേഷണ മുൻപില്‍ നല്‍കിയ മൊഴി. ബെംഗളൂരില്‍ ജീവിക്കുന്ന തന്നെ പറ്റി ചില മോശം പരാമർശങ്ങള്‍ ഷീല സണ്ണി പലപ്പോഴായും നടത്തിയിരുന്നു. ഇത് മനോവിഷമം ഉണ്ടാക്കുകയും അതില്‍ പ്രതികാരം ചെയ്യാനാണ് വ്യാജ സ്റ്റാമ്ബുകള്‍ ബാഗില്‍ വെച്ച്‌ കള്ളക്കേസില്‍ കുടുക്കിയതെന്ന് ലിവിയ മൊഴിയില്‍ പറഞ്ഞു. വാങ്ങിയത് യഥാർത്ഥ ലഹരി ആയിരുന്നുവെങ്കിലും ലഹരി നല്‍കിയ ആഫ്രിക്കൻ വംശജൻ പറ്റിക്കുകയായിരുന്നു. ലിവിയയും നാരായണ ദാസും ചേർന്നാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് വ്യാജ ലഹരി കേസ്.ലിവിയയെ പ്രതിചേർത്തുകൊണ്ട് കേസ് അവസാനിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ലിവിയയെ വൈകിട്ട് 4 മണിയോടെ മജിസ്ട്രേറ്റ് മുമ്ബാകെ ഹാജരാക്കിയതിന് ശേഷം വീണ്ടും കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് നീക്കം. മറ്റാരെങ്കിലും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം ചോദിച്ചറിയും.
കഴിഞ്ഞദിവസം ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ലിവിയ ജോസ് പിടിയിലാകുന്നത്. തുടർന്ന് ഇന്ന് പുലർച്ചെ നെടുമ്ബാശ്ശേരിയില്‍ എത്തിച്ച ശേഷം കൊടുങ്ങല്ലൂരില്‍ എത്തിക്കുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ലിവിയ. വ്യാജ ലഹരിക്കേസില്‍ പൊലീസ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചതിനെത്തുടർന്ന് ലിവിയ ദുബായിലേയ്ക്ക് കടക്കുകയായിരുന്നു. ഷീല സണ്ണിയുടെ സ്‌കൂട്ടറില്‍ വ്യാജ എല്‍എസ്‌ഡി സ്റ്റാമ്ബ് വെച്ചത് ലിവിയ ജോസ് ആണെന്ന് കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി നാരായണദാസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പിന്നാലെയാണ് ലിവിയയെ പ്രതിചേർത്തത്. നാരായണദാസും ലിവിയയും സുഹൃത്തുക്കളായിരുന്നു. പൊലീസ് കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിലും ലിവിയയുടെ പേരുണ്ട്. ഇതിനിടെയാണ് ലിവിയ ദുബായിലേക്ക് കടന്നത്.2023 ഫെബ്രുവരി 27നാണ് ലഹരിമരുന്ന് കൈവശം വച്ചതിന് ഷീലാ സണ്ണിയെ എക്‌സൈസ് സംഘം പിടികൂടിയത്. ഫോണ്‍ കോളിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാല്‍, വ്യാജ എല്‍എസ്‌ഡി സ്റ്റാമ്ബുകളാണ് പിടികൂടിയതെന്ന് പിന്നീട് ശാസ്‌ത്രീയ പരിശോധനയില്‍ തെളിഞ്ഞു. ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 72 ദിവസമാണ് ഷീല സണ്ണി ജയിലില്‍ കഴിഞ്ഞത്.

Post a Comment

Previous Post Next Post