ആർസിബിയുടെയും കോഹ്ലിയുടെയും ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പിന് അവസാനം. ഇന്ന് അഹമ്മദബാദില്‍ നടന്ന ഫൈനലില്‍ പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് തോല്‍പ്പിച്ച് ആണ് ആർസിബി പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയത്.ഇന്ന് ആർ സി ബി ഉയർത്തിയ 191 എന്ന വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് 184-7 റണ്‍സ് എടുക്കാനെ ആയുള്ളൂ.
അത്ര നല്ല തുടക്കം അല്ല പഞ്ചാബിന് ചെയ്സില്‍ ലഭിച്ചത്. അവർക്ക് തുടക്കത്തില്‍ 19 പന്തില്‍ 24 റണ്‍സ് എടുത്ത പ്രിയാൻസ് ആര്യയെ നഷ്ടമായി. സാള്‍ട്ടിന്റെ ബൗണ്ടറി ലൈനിലെ തകർപ്പൻ ക്യാച്ചിലൂടെ ആയിരുന്നു ഈ വിക്കറ്റ്.
പ്രബ്സിമ്രൻ 26 റണ്‍സ് നേടി എങ്കിലും ബൗണ്ടറി നേടാൻ പ്രയാസപ്പെട്ടു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 1 റണ്‍ മാത്രമെടുത്ത് പുറത്തായത് പഞ്ചാബിന്റെ പ്രതീക്ഷകള്‍ തകർത്തു. പൊരുതിയ ഇംഗ്ലിസ് ആകട്ടെ 23 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്തും പുറത്തായി.
4 ഓവർ ചെയ്ത് 17 റണ്‍സ് മാത്രം നല്‍കി 2 വിക്കറ്റ് വീഴ്ത്തിയ ക്രുണാല്‍ പാണ്ഡ്യ കളി ആർ സി ബിക്ക് അനുകൂലമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 18 പന്തില്‍ 15 റണ്‍സ് മാത്രം നേടിയ നെഹാവ് വദേരക്ക് ഇത് മറക്കാവുന്ന മത്സരമായി. അവസാനം ശശാങ്ക് ആഞ്ഞു ശ്രമിച്ചെങ്കിലും വിജയവും കിരീടവും ദൂരെ ആയിരുന്നു.
ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആർ സി ബി 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സാണ് എടുത്തത്. അവസാനം ജിതേഷ് ശർമ്മയും ലിവിംഗ്സ്റ്റണും ഷെപേർഡും നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആർ സി ബിയെ മികച്ച സ്കോറിലേക്ക് നയിച്ചത്.
Post a Comment