ജാനകി എന്ന് പേരിട്ടാൽ എന്താ കുഴപ്പമെന്ന് ഹൈക്കോടതി

കൊച്ചി : സുരേഷ് ഗോപി ചിത്രം ജെഎസ്‌കെയുടെ റിലീസ് തടഞ്ഞതില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയ്ക്ക് ജാനകി എന്ന പേര് നല്‍കിയാല്‍ എന്താണ് കുഴപ്പം എന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. ജാനകി, ഗീത തുടങ്ങിയവ പൊതുവായി ഉപയോഗിക്കുന്ന പേരാണ്. മുമ്പും സമാനപേരില്‍ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നം ഇപ്പോള്‍ എന്താണെന്നും കോടതി ചോദിച്ചു.

സിനിമയുടെ പ്രദര്‍ശനാനുമതി വൈകുന്നതിനെ ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പ്രതികരണം. എന്തിനാണ് നിര്‍മാതാക്കള്‍ക്ക് സെന്‍സര്‍ ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്നും കോടതി ചോദിച്ചു. നോട്ടീസിന് മറുപടി നല്‍കാത്തത് എന്തുകൊണ്ടാണെന്ന് നിര്‍മാതാക്കളോടും കോടതി ചോദിച്ചു.


ജാനകി എന്ന പേര് ഉപയോഗിക്കുന്നതില്‍ മതപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണം. 16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ചിത്രം കാണാന്‍ വിലക്കുണ്ടെന്നും സെന്‍സര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. സെന്‍സര്‍ ബോര്‍ഡിനോട് തീരുമാനത്തിന്റെ പകര്‍പ്പ് ഹാജാരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം സിനിമയ്ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി ഫെഫ്ക അറിയിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച തിരുവനന്തപുരത്തെ സിബിഎഫ്‌സി റീജിയണല്‍ ഓഫീസിന് മുന്നില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സമരം ചെയ്യും. നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും സമരത്തില്‍ പങ്കെടുക്കുമെന്നും ഫെഫ്ക അറിയിച്ചു.

Post a Comment

Previous Post Next Post