മഴ വരവായി.. മലയോരത്തിന്‌ ആശങ്കയായി മണ്‍സൂണ്‍ കാലം


ആലക്കോട്: വേനല്‍മഴയുടെ തുടര്‍ച്ചയായി കാലവര്‍ഷം ശക്‌തമായി എത്തിയതോടെ മലയോരങ്ങളിലെ പുഴകളും തോടുകളും ജലാശയങ്ങളും നിറഞ്ഞുതുടങ്ങി.
ഏപ്രില്‍ പകുതിക്ക്‌ ശേഷം വേനല്‍ മഴ ലഭിച്ചതിനാല്‍ ഈ വര്‍ഷം ജില്ലയുടെ കിഴക്കന്‍ മലയോര പ്രദേശങളില്‍ ജലക്ഷാമം ഉണ്ടായില്ല. അരുവികളും തോടുകളും പുഴകളും മെയ്‌ മാസാരംഭത്തില്‍ തന്നെ ജലസമൃദ്ധമായിരുന്നു. കുളകളിലും കിണറുകളിലും ആവശ്യത്തിനു വെള്ളംനിറഞ്ഞു. കാലവര്‍ഷം പ്രതീക്ഷച്ചതിനു വിപരീതമായി പതിവിലും നേരത്തെ എത്തിയതോടെ കാര്‍ഷികമേഖലയ്‌ക്ക് തിരിച്ചടിയായി. റബറിനു വളം ഇടുന്നതിനും ടാപ്പിങ്‌ ഷേഡുകള്‍ സ്‌ഥാപിക്കുന്നതിനും സാവകാശം ലഭിച്ചില്ല. നിരന്തരം മഴ പെയ്‌ത ഫലമായി കശുവണ്ടി കറുത്ത്‌ കേടുവന്നതിനാല്‍ വിളവെടുക്കാന്‍ കഴിയാതെയായതും വില തകര്‍ച്ചയും കര്‍ഷകര്‍ക്ക്‌ തിരിച്ചടിയായി.
മഴ കനത്തതോടെ മലയോരത്തെ വെള്ളച്ചാട്ടങ്ങള്‍ സജീവമായത്‌ ആശങ്കക്ക്‌ ഇടയാക്കുന്നതാണ്‌. പ്രധാന ടൂറിസം കേന്ദ്രങ്ങളായ കാപ്പിമല, ജാനകിപ്പാറ, ഏഴരക്കുണ്ട്‌, വഞ്ചിയം, കാഞ്ഞിരക്കൊല്ലി എന്നിവടങ്ങളിലെ വെള്ളച്ചാട്ടങ്ങളില്‍ നിരവധിയായ സഞ്ചാരികള്‍ എത്താറുണ്ട്‌. ഇതില്‍ ഏഴരക്കുണ്ട്‌, കാഞ്ഞിര കൊല്ലി എന്നിവടങ്ങളില്‍ മാത്രമാണ്‌ പേരിനെങ്കിലും സുരക്ഷാ സംവിധാനങ്ങള്‍ ഉള്ളത്‌. ഏഴരക്കുണ്ടില്‍ എത്തുന്ന സഞ്ചാരികളെ നിരീക്ഷിക്കാന്‍ സുരക്ഷാ ജീവനക്കാരുണ്ട്‌. മറ്റിടങ്ങളില്‍ യാതൊരുസുരക്ഷാ സംവിധാനവും ഇല്ലാത്തത്‌ ആശങ്കാജനകമാണ്‌. കാപ്പിമല വെള്ളച്ചാട്ടത്തില്‍ കഴിഞ്ഞ വര്‍ഷം കൊളച്ചേരി സ്വദേശിയായ യുവാവ്‌ മുങ്ങിമരിച്ചിരുന്നു. ശവശരീരം വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏഴരക്കുണ്ടില്‍ ഏതാനും വര്‍ഷക്കു മുമ്ബ്‌ തളിപ്പറമ്ബ്‌ സ്വദേശികളായ രണ്ട്‌ യുവാക്കള്‍ മുങ്ങിമരിച്ചിരുന്നു. അപകടം യഥാസമയം കണ്ടെത്താന്‍ കഴിയാത്തതായിരുന്നു മരണത്തിനു കാരണം. വിദൂരമായ ജനവാസമില്ലാത്ത സ്‌ഥലങ്ങളിലാണ്‌ മിക്ക വെള്ളച്ചാട്ടങ്ങളും സ്‌ഥിതി ചെയ്ുയന്നത്‌. കനത്ത മഴയത്ത്‌ ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതാണ്‌ കാപ്പിമല വെള്ളച്ചാട്ടം. കഴിഞ്ഞ വര്‍ഷം വെള്ളച്ചാട്ടത്തിനു തൊട്ടു മുകളിലായി ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നു. ഇവിടെ യാതൊരു സുരക്ഷാ സംവിധാനവും ഇല്ല. പാര്‍ക്കിങ്‌ ഫീസായും പ്രവേശന ഫീസായും ചില സ്വകാര്യ വ്യക്‌തികള്‍ വലിയ തുകകള്‍ സന്ദര്‍ശകരില്‍ നിന്നും ഈടാക്കുന്നുണ്ട്‌.
മറ്റു പ്രധാനടൂറിസം കേന്ദ്രങ്ങളായ പൈതല്‍ മല, പാലക്കയം തട്ട്‌, കാപ്പിമല, മഞ്ഞപ്പുല്ല്‌, കരാമരം തട്ട്‌, കുട്ടി പുല്ല്‌ തുടങ്ങിയ സ്‌ഥലങ്ങളിലൊക്കെ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള ചെങ്കുത്തായ പ്രദേശങ്ങളാണ്‌. തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളും പോലീസും മുന്നറിയിപ്പു ബോര്‍ഡുകള്‍ സ്‌ഥാപിച്ചും പ്രാദേശികമായ നിരീക്ഷണ സംവിധാനങ്ങള്‍ ഒരുക്കിയും ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തയ്യാറെടുക്കണം.

Post a Comment

Previous Post Next Post