സദാസമയവും വീശിയടിക്കുന്ന കാറ്റ്. 'പച്ചത്തിരമാലകള്‍' തീർത്ത വിശാലമായ പുല്‍മേട്. പക്ഷിയുടെ കണ്ണിലൂടെയെന്ന വിധം കണ്ണെത്താദൂരത്തെ കാഴ്ചകള്‍ കാണാവുന്ന വ്യൂ പോയിന്റുകള്‍.എല്ലാത്തിലുമുപരി നിമിഷനേരംകൊണ്ട് കാഴ്ചകള്‍ മറച്ച് കുളിരു കോരിയിടുന്ന കോടമഞ്ഞ്. കാല്‍നൂറ്റാണ്ട് മുമ്ബുവരെ ഇതായിരുന്നു പാലക്കയംതട്ട്. എന്നാല്‍ വീഡിയോകള്‍ കണ്ടും കേട്ടറിഞ്ഞും ഈ വിനോദസഞ്ചാരകേന്ദ്രം കാണാനെത്തുന്നവരെ നിരാശപ്പെടുത്തും ഇവിടത്തെ ഇപ്പോഴത്തെ കാഴ്ചകള്‍.
പൂരം കഴിഞ്ഞ് ആളൊഴിഞ്ഞു പോയ സ്ഥലംപോലെ ദുഃഖകരമാണ് അവസ്ഥ. മൂന്നോ നാലോ റിസോർട്ടുകളില്‍ മാത്രമാണ് ആളും ആരവവും ബാക്കിയുള്ളത്. കോടമഞ്ഞ് വല്ലപ്പോഴും വന്നുമറഞ്ഞാലായി. കാറ്റ് പേരിനുപോലുമില്ല. 60 ഏക്കറോളം വ്യാപിച്ചുകിടന്നിരുന്ന പുല്‍മേട് അപ്രത്യക്ഷമായി. പകരം മരങ്ങള്‍ വളർന്ന് ചെറിയൊരു വനം രൂപാന്തരപ്പെട്ടു. ഒരു നാടിന്റെ ടൂറിസം സ്വപ്നങ്ങളും കോടമഞ്ഞുപോലെ മാഞ്ഞുപോയി.പ്രതീക്ഷകളോടെ തുടക്കം
2016 നവംബറിലാണ് ഡിടിപിസിയുടെ നേതൃത്വത്തില്‍ പാലക്കയം തട്ട് വിനോദസഞ്ചാരത്തിന് തുറന്നുകൊടുത്തത്. ഒരുകോടിരൂപ മുടക്കി ഇരിപ്പിടങ്ങള്‍, സുരക്ഷാവേലികള്‍, സോളാർ വിളക്കുകള്‍, ഫെസിലിറ്റി സെന്റർ എന്നിവ ഡിടിപിസി നിർമിച്ചു. ടെൻഡർ മുഖേന കേന്ദ്രം നടത്തിപ്പിന് കൊടുക്കുകയാണ് ചെയ്തത്. തുടക്കത്തില്‍ ഒരുദിവസം 5,000 പേർ വരെ പാലക്കയത്തെത്തിയിരുന്നു. ഇവിടേക്ക് ഓഫ് റോഡുകളായതിനാല്‍ ജീപ്പുകളിലാണ് സന്ദർശകരെത്തിയത്. മണ്ടളം, കൈതളം, മഞ്ഞുമല എന്നിവിടങ്ങളിലായി 40 ജീപ്പുകള്‍ ഇടതടവില്ലാതെ സർവീസ് നടത്തി. ഹോട്ടലുകള്‍, തട്ടുകടകള്‍, കോട്ടേജുകള്‍ തുടങ്ങിയവയും നിരവധി ഉയർന്നുവന്നു.
എല്ലാം തകർന്നുകിടക്കുന്നു
പാലക്കയം ഒരു യുദ്ധഭൂമി പോലെയാണ് ഇപ്പോഴുള്ളത്. നടത്തിപ്പിനെടുത്തവർ കാലാകാലങ്ങളില്‍ നിർമിച്ച കെട്ടിടങ്ങള്‍, കൂടാരങ്ങള്‍, കളിയുപകരണങ്ങള്‍, റെയ്ഡുകള്‍ എന്നിവയൊക്കെ തകർന്നും നിലം പൊത്തിയും കിടക്കുന്നു. ഒന്നിന് 40,000 രൂപ ചെലവില്‍ സ്ഥാപിച്ച 35 സോളാർ വിളക്കുകളുമുണ്ട്. ഇതില്‍ പകുതിയും പിഴുതുമാറ്റി പലയിടങ്ങളില്‍ ചിതറിക്കിടക്കുന്നു. ഒന്നു പോലും കത്തുന്നില്ല. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് തലങ്ങും വിലങ്ങും നിർമിച്ച നടപ്പാതകള്‍ മണ്ണൊലിച്ച് പാറക്കൂട്ടങ്ങളായി മാറി.
Post a Comment