ഇരിക്കൂർ : ഇത്തവണത്തെ ഹയർസെക്കൻഡറി പരീക്ഷ ഫലം പുറത്തുവന്നപ്പോള്‍ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരില്‍ ഒരു രാജസ്ഥാൻകാരിയുമുണ്ട്.കണ്ണൂർ ശ്രീകണ്ഠപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനി മീരാ കുമാരിയാണ് ഈ അപൂർവ്വ നേട്ടത്തിനുടമയായത്. 1200 ല്‍ 1169 മാർക്കും ഈ മിടുക്കി സ്വന്തമാക്കി.
രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ രൂപ് വാസ് താലൂക്കില്‍പ്പെട്ട പച്ചാന്ദ്രയിലുള്ള നാഗല എന്ന സ്ഥലത്താണ് മീരാകുമാരിയുടെ ജനനം. വേദ് പ്രകാശ്- മിഥ്ലേഷ് കുമാരി ദമ്ബതികളുടെ മൂന്നാമത്തെ മകള്‍. 2007 ല്‍ മീരാകുമാരിക്ക് രണ്ടുമാസം മാത്രം പ്രായമുള്ളപ്പോഴാണ് ഇവരുടെ കുടുംബം രാജസ്ഥാനില്‍ നിന്ന് കേരളത്തില്‍ എത്തിയത്.
കേരളത്തില്‍ മികച്ച ജോലി ലഭിക്കാനുള്ള സാധ്യതയാണ് കുടുംബത്തെ ആകർഷിച്ചത്. അച്ഛൻ വേദ് പ്രകാശ് മാർബിള്‍ തൊഴിലാളിയാണ്. ഇരിക്കൂർ പെരുവളത്തു പറമ്ബിലാണ് ഇപ്പോള്‍ മീരയുടെ കുടുംബം താമസിക്കുന്നത്.
മീരയുടെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ തന്നെ കേരളത്തില്‍ ആയിരുന്നു. ഇരിക്കൂർ ഇസ്‌ലാഹി ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പിന്നീട് ശ്രീകണ്ഠപുരം ഗവണ്മെന്റ് ഹയർ സെക്കൻഡറിയില്‍ പ്ലസ് ടു പഠനത്തിനായി ചേർന്നു. ഹ്യൂമാനിറ്റീസ് ജോഗ്രഫി ബാച്ചിലാണ് ചേർന്നത്. മുഴുവൻ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചപ്പോള്‍ ജോഗ്രഫി, ഹിന്ദി എന്നിവക്ക് മുഴുവൻ മാർക്കും മീര നേടി.
Post a Comment