മുൻ മാനേജര്‍ക്ക് മര്‍ദനം; നടൻ ഉണ്ണി മുകുന്ദനെതിരേ കേസെടുത്ത് പൊലീസ്


കൊച്ചി: മുൻ മാനേജരെ മർദിച്ചതില്‍ നടൻ ഉണ്ണി മുകുന്ദനെതിരേ കേസെടുത്ത് പൊലീസ്. മുൻ മാനേജർ വിപിൻ കുമാർ നല്‍കിയ പരാതിയിലകാക്കനാട് ഇൻഫോപാർക്ക് പൊലീസാണ് കേസെടുത്തത്.കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചു എന്നാണ് വിപിൻ കുമാർ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസമാണ് വിപിൻ നടനെതിരേ പൊലീസിനെ സമീപിച്ചത്.
മാർക്കോ എന്ന സിനിമയ്ക്ക് ശേഷം വന്ന ഗെറ്റ് സെറ്റ് ബേബി വൻ പരാജയമായി മാറിയെന്നും അന്നുമുതല്‍ ഉണ്ണി മുകുന്ദൻ മാനസികമായി വലിയ നിരാശയിലാണെന്നും വിപിൻ പരാതിയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഉണ്ണി ഫോണില്‍ വിളിക്കുകയും നേരിട്ട് കാണണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
പുറത്ത് എവിടെയെങ്കിലും വച്ച്‌ കാണാമെന്ന് പറഞ്ഞെങ്കിലും ഉണ്ണി സമ്മതിച്ചില്ല. പിന്നീട് കഴിഞ്ഞ ദിവസം രാവിലെ താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ലാറ്റില്‍ എത്തുകയായിരുന്നു. പിന്നീട് ഫ്ലാറ്റിലെ ഒന്നാം നിലയിലെ ആളൊഴിഞ്ഞ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിക്കുക‍യായിരുന്നു. തന്‍റെ വിലകൂടിയ കൂളിങ് ഗ്ലാസ് നിലത്തെറിഞ്ഞ് പൊട്ടിച്ചു.
ഈ ഗ്ലാസ് സമ്മാനിച്ചത് ഉണ്ണി മുകുന്ദന് ശത്രുതയുളള താരമാണ്. അത് ഉണ്ണിക്കും അറിയാം. അതുകൊണ്ടുകൂടിയാണ് അത് എറിഞ്ഞുടച്ചത്. താടിയിലാണ് ആദ്യം മർദിച്ചത്. കൈകള്‍ ചേർത്തുപിടിച്ച്‌ മർദിക്കാൻ ശ്രമിച്ചപ്പോള്‍ ഓടുകയായിരുന്നു.
പിന്നീട് പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ലാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കണ്‍മുന്നില്‍ വന്നാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയില്‍ പറഞ്ഞു.

Post a Comment

Previous Post Next Post