കണ്ണൂർ: ജില്ലയില്‍ മുൻ കരുതലുകളും രോഗ വ്യാപനം തടയാനുള്ള പ്രവർത്തനങ്ങളും ആരോഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ നടന്നുവരുന്നുണ്ടെങ്കിലും രോഗവ്യാപനത്തില്‍ കുറവില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നു.കഴിഞ്ഞ മാസത്തെ കണക്കുകള്‍ പ്രകാരം 64 മഞ്ഞപ്പിത്ത കേസുകളാണ് ജില്ലയില്‍ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ വർഷം ഇതുവരെ 586 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തു.
തളിപ്പറമ്ബ്, ഇരിട്ടി, ആറളം, ചിറക്കല്‍, ശ്രീകണ്ഠപുരം, മലപ്പട്ടം, കുറ്റ്യാട്ടൂർ, പാനൂർ, ചപ്പാരപ്പാടവ്, മാലൂർ എന്നിവിടങ്ങളിലാണ് കൂടുതല്‍ മഞ്ഞപ്പിത്ത കേസുകള്‍ റിപ്പോർട്ട് ചെയിതിരിക്കുന്നത്. കുറ്റ്യാട്ടൂർ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങളില്‍ ഉള്‍പ്പെടെ പൊതു ഇടങ്ങളില്‍ സാമൂഹിക അകലം പാലിക്കണമെന്നും ഭക്ഷണം നല്‍കുന്ന ഇടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന ഉണ്ടായിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിർദ്ദേശമുണ്ട്.
കൂടുതല്‍ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ആറളം, കൊട്ടിയൂർ പഞ്ചായത്തുകളിലാണ്. ഇരുപഞ്ചായത്തുകളിലും നാല്‍പ്പത് വീതം കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനു പുറമെ അയ്യങ്കുന്ന്, ചെമ്ബിലോട്, പേരാവൂർ, മുഴക്കുന്ന്, കേളകം, ചെറുപുഴ, കുന്നോത്തുപറമ്ബ്, ഇരിട്ടി, കോളയാട് എന്നിവിടങ്ങളില്‍ 15ന് മുകളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തോട്ടം മേഖലകളിലാണ് കൂടുതല്‍ ഡെങ്കിപ്പനി കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.യോഗവും അവലോകനവും അവതാളത്തില്‍?
മുൻ വർഷങ്ങളിലെ രോഗ വ്യാപനം കണക്കിലെടുത്ത് ഈ വർഷം രോഗ വ്യാപനം തടയാനായി മാർച്ചില്‍ തന്നെ കളക്ടറുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ യോഗം വിളിച്ച് ചേർത്തിരുന്നെങ്കിലും അതെല്ലാം ഫലം കണ്ടിരുന്നോ എന്ന ആശങ്ക ജനങ്ങളിലുണ്ട്. 49 മഞ്ഞപ്പിത്ത ഹോട്ട്സ്പോട്ടുകളും 77 ഡെങ്കിപ്പനി ഹോട്സ്പോട്ടുകളും കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷം മഞ്ഞപ്പിത്ത വ്യാപനത്തിനിടയാക്കിയ തളിപ്പറമ്ബ് പ്രദേശത്ത് രോഗം പടരുന്നത് നിയന്ത്രിക്കാനായെങ്കിലും ഈ വർഷവും പ്രദേശത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ട്. അവലോകന യോഗത്തില്‍ തീരുമാനിച്ച മഴക്കാല പൂർവ്വ ശുചീകരണമുള്‍പ്പടെയുള്ള പല തീരുമാനങ്ങളും പല പ്രദേശങ്ങളിലും നടപ്പിലാക്കിയിട്ടില്ല. ഇത് സംബന്ധിച്ച കേരള കൗമുദി നേരത്തെതന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.
ജനങ്ങളുടെ അനാസ്ഥയും രോഗവ്യാപനത്തിന് കാരണമാകുന്നുണ്ട്. വേനല്‍ മഴയില്‍ തോട്ടം മേഖലകളില്‍ വെള്ളം കെട്ടികിടക്കാൻ ഇടയായതും റബ്ബർ തോട്ടങ്ങളില്‍ ചിരട്ട കമിഴ്ത്തി വയ്ക്കാത്തതും കൊതുക് പെരുകുന്നതിന് കാരണമായിട്ടുണ്ട്. അതുപോലെ ശ്രദ്ധയില്ലാതെ ഉപയോഗിച്ച വൃത്തിഹീനമായ വെള്ളവും മഞ്ഞപ്പിത്തത്തിന് കാരണമായി. ആരോഗ്യ വകുപ്പിനൊപ്പം പൊതുജനങ്ങളും മുൻ കരുതലുകള്‍ എടുത്താലെ രോഗ വ്യാപനം തടയാനാവൂ. -ജില്ല ആരോഗ്യ വകുപ്പ്
Post a Comment