ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാർ മരവിപ്പിച്ചു. പാകിസ്താൻ പൗരന്മാർക്ക് ഇനി വിസ നൽകില്ല. പാകിസ്താനിലുള്ള ഇന്ത്യൻ എംബസി അടച്ചുപൂട്ടി നയതന്ത്രജ്ഞരെ തിരിച്ചുകൊണ്ടുവരും. പാക് നയതന്ത്രജ്ഞർ ഇന്ത്യ വിടണം. വാഗ-അട്ടാരി അതിർത്തി അടച്ചുപൂട്ടും. തുടങ്ങിയ തീരുമാനങ്ങളാണ് കൈക്കൊണ്ടിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. തീരുമാനങ്ങൾ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വിശദീകരിച്ചു. വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ, ജോയിന്റ് സെക്രട്ടറി എം. ആനന്ദ് പ്രകാശ് തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
എന്താണ് സിന്ധു നദീജല ഉടമ്പടി?
1960 സെപ്തംബർ 19ന് ഇന്ത്യൻ പ്രധാനമന്ത്രി നെഹ്രുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ആണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. മൊത്തം ജലത്തിന്റെ ഏകദേശം 30% ഇന്ത്യയ്ക്കും ബാക്കി 70% പാകിസ്താനുമാണ് ഈ ഉടമ്പടിയിലൂടെ ലഭിക്കുന്നത്.
Post a Comment