ആലക്കോട്: കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ മാതാപിതാക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസില്‍ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു.
തിമിരി ചെക്കിച്ചേരിയിലെ ലോറി ഡ്രൈവർ ശരത് കുമാറിനെ (28) കൊലപ്പെടുത്തിയ കേസില്‍ ശരത് കുമാറിൻ്റെ അയല്‍വാസിയായ പുത്തൻ പുരക്കല്‍ ജോസ് ജോർജ് എന്ന കൊല്ലൻ ജോസിനെയാണ് (63) ജീവപര്യന്തം തടവിനും 50,000 രൂപ പിഴ അടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി (രണ്ട്) ജഡ്ജി ടി.ടി. ജോർജ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വർഷം കൂടി തടവ് അനുഭവിക്കണം.
2015 ജനുവരി 27 ന് രാത്രി പത്തുമണിയോടെയാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിൻ്റെ വിരോധത്തില്‍ പ്രതി ശരത്തിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതിയുടെ കിണറ്റില്‍ നിന്ന് ശരത്തിൻ്റെ കുടുംബം വെള്ളമെടുത്തിരുന്നു. വെള്ളമെടുക്കുന്നത് പ്രതി തടഞ്ഞതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ശരത്തിനെ പിതാവ് രാജൻ്റെയും മാതാവ് ശശികലയുടെയും മുന്നില്‍ വെച്ചാണ് ജോസ് ജോർജ് ശരത് കുമാറിനെ കുത്തിക്കൊലപ്പെടുത്തിയത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.

Post a Comment