കണ്ണൂർ: സഹതടവുകാരിയെ മർദിച്ച സംഭവത്തില്‍ ഭാസ്കര കാർണവർ വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ഷെറിനെതിരെ കേസ്.
തിങ്കളാഴ്ച കണ്ണൂർ വനിത ജയിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടിവെള്ളം എടുക്കാൻ പോയ തടവുകാരിയും വിദേശ വനിതയുമായ കെ.എം. ജൂലിയെ ഷെറിനും മറ്റൊരു തടവുകാരിയായ ഷബ്നയും ചേർന്ന് മർദിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.
ജൂലിയെ ഷെറിൻ പിടിച്ചു തള്ളുകയും ഷബ്ന അസഭ്യം പറയുകയും നെഞ്ചില്‍ പിടിച്ചു തള്ളുകയും ചെയ്തെന്നാണ് കണ്ണൂർ ടൗണ്‍ പൊലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പറയുന്നത്.
കോളിളക്കം സൃഷ്ടിച്ച ഭാസ്കര കാരണവർ വധക്കേസില്‍ 14 വർഷം തടവുശിക്ഷ പൂർത്തിയായ പ്രതി ഷെറിന് ശിക്ഷാഇളവ് നല്‍കിയ മന്ത്രിസഭ ശിപാർശ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു മാസം കൊണ്ടാണ് ശിക്ഷ ഇളവിനുള്ള ശിപാര്‍ശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തിയത്. അര്‍ഹരായ നിരവധി പേരുള്ളപ്പോഴാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്.
20 വര്‍ഷം ശിക്ഷ അനുഭവിച്ച രോഗികള്‍ പോലും ജയിലില്‍ തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഷെറിനെ പരിഗണിച്ചത് വിവാദത്തില്‍ കലാശിച്ചത്. ശിക്ഷ 14 വർഷം പൂർത്തിയായ സാഹചര്യത്തിലാണ് ശിക്ഷാ ഇളവ് നല്‍കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. അതേസമയം, വിവിധ ജയിലുകളില്‍ ഷെറിന്‍ ഉണ്ടാക്കിയ പ്രശ്നങ്ങളും പരിഗണിച്ചില്ല.

Post a Comment