ബംഗളൂരു : കൃത്യസമയത്ത് സിനിമ തുടങ്ങാതെ പരസ്യം കാണിച്ചതിന് പിവിആർ - ഐനോക്സിന് പിഴ. ബെംഗളൂരു സ്വദേശിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും ഒടുക്കാൻ ബെംഗളുരു ഉപഭോക്തൃ കോടതിയുടെ വിധി. ബെംഗളൂരു സ്വദേശി അഭിഷേക് ആണ് പരാതി നല്‍കിയത്.
സിനിമാ പ്രദർശനത്തിന് മുമ്ബ് നീണ്ട പരസ്യങ്ങള്‍ നല്‍കി 25 മിനിറ്റ് പാഴാക്കിയെന്ന് ആരോപിച്ചാണ് യുവാവ് പരാതി നല്‍കിയത്. പിവിആർ സിനിമാസ്, ഐഎൻഒഎക്സ്, ബുക്ക് മൈഷോ എന്നിവയ്‌ക്കെതിരെയായിരുന്നു പരാതി. 2023 ഡിസംബർ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വൈകുന്നേരം 4.05-ന് സാം ബഹാദൂർ കാണാൻ മൂന്ന് ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നുവെന്ന് അഭിഷേത് പറഞ്ഞു. എന്നാല്‍, പരസ്യങ്ങളുടെയും ട്രെയിലറുകളുടെയും നീണ്ട സെഷനുശേഷം 4.30-നാണ് സിനിമ ആരംഭിച്ചതാണ് ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.
സമയം പണമായി കണക്കാക്കപ്പെടുന്നു, ഓരോരുത്തരുടെയും സമയം വളരെ വിലപ്പെട്ടതാണ്, മറ്റുള്ളവരുടെ സമയവും പണവും ഉപയോഗിച്ച് ആർക്കും പ്രയോജനം നേടാൻ അവകാശമില്ല. 25-30 മിനിറ്റ് തിയേറ്ററില്‍ വെറുതെയിരുന്ന് സംപ്രേഷണം ചെയ്യുന്നതെന്തും കാണുന്നത് കുറവല്ല. തിരക്കുള്ള ആളുകള്‍ക്ക് അനാവശ്യ പരസ്യങ്ങള്‍ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്' എന്ന് ഉപഭോക്തൃ കോടതി ചൂണ്ടിക്കാണിച്ചു.
സിനിമാ ടിക്കറ്റുകളില്‍ യഥാർത്ഥ സിനിമാ സമയം പരാമർശിക്കണമെന്നും പിവിആറും ഐനോക്സും അന്യായമായ വ്യാപാര രീതികളില്‍ ഏർപ്പെടുന്നത് അവസാനിപ്പിക്കണമെന്നും ടിക്കറ്റില്‍ സൂചിപ്പിച്ചിരിക്കുന്ന ഷെഡ്യൂള്‍ ചെയ്ത പ്രദർശന സമയത്തിനപ്പുറം പരസ്യങ്ങള്‍ പ്രദർശിപ്പിക്കരുതെന്നും ഉപഭോക്തൃ ഫോറം പിവിആറിനും ഐനോക്സിനും നിർദേശം നല്‍കി.
പരാതിക്കാരന് അസൗകര്യവും ഉണ്ടാക്കിയതിന് പിവിആർ സിനിമാസും ഐനോക്സും 20,000 നഷ്ടപരിഹാരം നല്‍കണമെന്നും പരാതി ഫയല്‍ ചെയ്യാൻ ചെലവഴിച്ച തുകയായി 8,000 രൂപ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. അന്യായമായ വ്യാപാര രീതികളില്‍ ഏർപ്പെട്ടതിന് നഷ്ടപരിഹാരമായി 1 ലക്ഷം നല്‍കാനും ഉത്തരവിട്ടു. തുക 30 ദിവസത്തിനുള്ളില്‍ ഉപഭോക്തൃ ക്ഷേമനിധിയിലേക്ക് അടയ്ക്കണമെന്നാണ് നിർദേശം.
Post a Comment