ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലൂടെ സംസ്ഥാനത്തേക്ക് 1,52,905.67 കോടി രൂപയുടെ നിക്ഷേപം


കൊച്ചി: ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും 374 കമ്ബനികളില്‍ നിന്നായി കേരളത്തിന് 1,52,905.67 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം.

ഈ കമ്ബനികളില്‍ 66 എണ്ണം 500 കോടി രൂപയ്ക്കു മുകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തും. ഉച്ചകോടി(ഐകെജിഎസ് 2025)യുടെ സമാപന സമ്മേളനത്തില്‍ വ്യവസായ നിയമ കയര്‍ മന്ത്രി പി രാജീവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
24 ഐടി കമ്ബനികള്‍ കേരളത്തില്‍ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചു. ഇതിലൂടെ 8500 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുക. 60,000 തൊഴിലവസരവും ഉണ്ടാകും.
യാഥാര്‍ത്ഥ്യബോധമുള്ള നിക്ഷേപ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്ലാന്‍റേഷന്‍ ഭൂമി വിനിയോഗിക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കും. ഭൂനിയമങ്ങളില്‍ നിന്ന് ഇളവുകള്‍ നല്‍കുന്നതിന് മന്ത്രിതല സമിതി രൂപീകരിക്കും. ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിടുന്ന ഓരോ താത്പര്യപത്രത്തിനും സര്‍ക്കാര്‍ ഫാസ്റ്റ് ട്രാക്ക് സംവിധാനം സ്ഥാപിക്കും. ഈ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ അടുത്ത പ്രവൃത്തി ദിവസം മുതല്‍ ആരംഭിക്കും. ഈ നിര്‍ദ്ദേശങ്ങളുടെ തുടര്‍നടപടികള്‍ക്കായി പ്രത്യേക ഡാഷ്ബോര്‍ഡും സംവിധാനവും സ്ഥാപിക്കും.

Post a Comment

Previous Post Next Post